യുപിയിൽ മുൻ എംഎൽഎയുടെ മകനെ വെടിവച്ചുകൊന്നു

ലക്നൗ∙ ഉത്തർപ്രദേശ് നിയമസഭാ മന്ദിരത്തിനു സമീപം ശനിയാഴ്ച രാത്രി ബിജെപി മുൻ എംഎൽഎ പ്രേംപ്രകാശ് തിവാരിയുടെ മകൻ വൈഭവ് തിവാരിയെ (36) വെടിവച്ചുകൊന്നു. രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച കൊലപാതകം ഇന്നു നടക്കുന്ന നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും. തൊട്ടടുത്തുനിന്നാണ് അക്രമി നിറയൊഴിച്ചത്. നിയമസഭാ മന്ദിരത്തിനും ബിജെപി ആസ്ഥാന മന്ദിരത്തിനും 300 മീറ്റർ മാത്രം അകലെയാണു സംഭവം.

ദൊമാരിയാഗഞ്ചിൽ നിന്നു മൂന്നു വട്ടം എംഎൽഎയായി ജയിച്ച പ്രേം പ്രകാശ് 2014ൽ സമാജ്‌വാദി പാർട്ടിയിൽ ചേർന്നിരുന്നു. എന്നാൽ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടിയാണ് പ്രവർത്തിച്ചിരുന്നത്. ക്രമസമാധാനനില സംബന്ധിച്ചു ചർച്ച ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിൽ നിയമസഭ സ്തംഭിപ്പിക്കുമെന്നും ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും സമാജ്‌വാദി പാർട്ടി നേതാവു സുനിൽ സിങ് സാജൻ പറഞ്ഞു.