റിസർവ് ബാങ്കിനും ഉത്തരവാദിത്തമെന്ന് ബാങ്ക് ജീവനക്കാർ

മുംബൈ ∙ പഞ്ചാബ് നാഷനൽ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ആർബിഐക്ക് ഒഴിവാകാൻ പറ്റില്ലെന്നു ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ. തട്ടിപ്പുകൾ തടയാനും പിഴവുകൾ ഒഴിവാക്കാനുമുള്ള സംവിധാനങ്ങൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പിഎൻബിയിലെ തട്ടിപ്പ്. റെഗുലേറ്ററായ ആർബിഐയും ഇപ്പോൾ സംഭവിച്ച കാര്യങ്ങൾക്ക് ഉത്തരവാദിയാണെന്നു യൂണിയൻ നേതാക്കൾ പറഞ്ഞു.

സാങ്കേതികമാറ്റം തട്ടിപ്പിന് അരങ്ങൊരുക്കുന്നു

പൊതുമേഖലാ ബാങ്കുകളിൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മാറിമാറിവരുന്ന സാങ്കേതികവിദ്യകളിൽ വേണ്ടത്ര പരിശീലനം ലഭിക്കാത്തത് ഇത്തരം തട്ടിപ്പുകൾക്കു വഴിതുറക്കുന്നതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ബാങ്കുകൾ അത്യാധുനിക സംവിധാനങ്ങളുമായി സജീവമാവുകയും അവയിൽ ജീവനക്കാർക്കു വിദഗ്ധ പരിശീലനം നൽകുകയും ചെയ്യുമ്പോൾ പൊതുമേഖലാ ബാങ്കുകളിൽ സാമ്പത്തിക തട്ടിപ്പുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.