കാർത്തിയുടെ സിബിഐ കസ്റ്റഡി വീണ്ടും നീട്ടി

ന്യൂഡൽഹി ∙ സാമ്പത്തിക തട്ടിപ്പു വിരുദ്ധ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസിൽ ഈ മാസം 20 വരെ കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നു ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഇതിനിടെ, ഐഎൻഎക്സ് മീഡിയ കേസിൽ കാർത്തി മൂന്നു ദിവസത്തേക്കു കൂടി സിബിഐ കസ്റ്റഡിയിൽ തുടരാൻ പ്രത്യേക കോടതി ഉത്തരവിട്ടു.

സിബിഐ കോടതിയിൽനിന്നു ജാമ്യം ലഭിച്ചാലും കേസ് പരിഗണിക്കുന്ന 20 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കാർത്തിയുടെ പിതാവ് മുൻ കേന്ദ്രധനമന്ത്രി പി. ചിദംബരവും കോടതിയിൽ എത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ നടപടികളും സമൻസും റദ്ദാക്കണമെന്നാവശ്യപ്പെട്ടു കാർത്തി നൽകിയ ഹർജിയിൽ ഇഡിയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു.

കാർത്തിയുടെ ഹർജിയിൽ ഇഡിയെ മാത്രമാണു കക്ഷി ചേർത്തിരുന്നതെങ്കിലും കേന്ദ്രത്തെ കൂടി ഹൈക്കോടതി ഉൾപ്പെടുത്തി. ഐഎൻഎക്സ് മീഡിയ കേസിൽ ഫെബ്രുവരി 28ന് അറസ്റ്റിലായ കാർത്തിയുടെ കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്നാണു കസ്റ്റഡി നീട്ടാൻ സിബിഐ വീണ്ടും കോടതിയെ സമീപിച്ചത്. ഈ കേസിൽ നേരത്തേ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ്. ഭാസ്കരരാമന്റെ സാന്നിധ്യത്തിൽ കാർത്തിയെ ചോദ്യം ചെയ്യും.

കാർത്തിയുടെ ജാമ്യാപേക്ഷ 15നു പരിഗണിക്കാനായി പ്രത്യേക കോടതി ജഡ്ജി സുനിൽ റാണ മാറ്റിവച്ചു. കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതു പീഡിപ്പിക്കാനാണെന്നും പത്തുവർഷം പഴക്കമുള്ള കേസിൽ മുഴുവൻ രേഖകളും സിബിഐയുടെ പക്കലുണ്ടെന്നും കാർത്തിയുടെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി കസ്റ്റഡി അപേക്ഷയെ എതിർത്തുകൊണ്ടു വാദിച്ചു. എന്നാൽ പുതിയ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും അതിനാൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നുമായിരുന്നു അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം.