കമലിന്റെ പാർട്ടിയിൽ തന്നെയും ചേർത്തെന്ന് ബിജെപി അധ്യക്ഷ; ‘ചേർന്ന’തെന്ന് മറുവാദം

ചെന്നൈ ∙ താൻ കമൽഹാസന്റെ പാർട്ടിയിൽ ചേർന്നതായി ‌പറയുന്ന ഇ–മെയിൽ ലഭിച്ചെന്നു ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദർരാജൻ. തമിഴിസൈ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചതിനാൽ തന്നെയാണു സന്ദേശം ലഭിച്ചതെന്നു ഫോട്ടോ സഹിതം തിരിച്ചടിച്ചു കമലിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ പ്രവർത്തകർ. ആരോപണത്തോടു തമിഴിസൈ പ്രതികരിച്ചിട്ടില്ല.

കയ്യിൽ കിട്ടുന്ന ഇ–മെയിൽ വിലാസങ്ങളിലെല്ലാം അംഗത്വ സന്ദേശം അയയ്ക്കുകയാണു മക്കൾ നീതി മയ്യം പ്രവർത്തകർ ചെയ്യുന്നതെന്ന് ആരോപിച്ചാണു തമിഴിസൈ തന്നെയും പാർട്ടിയിൽ  ചേർത്തതായി പറഞ്ഞത്. എന്നാൽ തമിഴിസൈയുടെ പേരിൽ മക്കൾ നീതി മയ്യത്തിൽ അംഗത്വം റജിസ്റ്റർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് മക്കൾ നീതി മയ്യം പ്രവർത്തകർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. റജിസ്ട്രേഷൻ പിൻവലിക്കാനുള്ള ഓപ്ഷനും വെബ്സൈറ്റിലുണ്ടെന്ന് അറിയിച്ചിട്ടുമുണ്ട്.