ജാർഖണ്ഡിലെ മാനഭംഗക്കൊല: 14 പേർ പിടിയിൽ

റാഞ്ചി ∙ ജാർഖണ്ഡിലെ ഛത്രയിൽ പതിനെട്ടുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയും തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 14 പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ധനു ഭുയിയാൻ അടക്കം ആറുപേരെ കൂടി തിരയുന്നു. കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി രഘുബർദാസ് പറഞ്ഞു.

മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ ഗ്രാമ പഞ്ചായത്ത് ധനുവിനു 30,000 രൂപ പിഴയിട്ടിരുന്നു. ഇയാൾ 100 തവണ ഏത്തമിടണമെന്നും ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ചു ധനുവും സംഘവും അടുത്ത ദിവസം പെൺകുട്ടിയുടെ വീട്ടിൽ എത്തി തീയിടുകയായിരുന്നു. മാതാപിതാക്കളെ കയ്യേറ്റം ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസാണു പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്.