സ്റ്റെർലൈറ്റ് പ്ലാന്റിന്റെ ഭൂമി തിരിച്ചെടുക്കും

ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിൽനിന്ന്

ചെന്നൈ ∙ തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയതിനു പിന്നാലെ, പ്ലാന്റിന്റെ രണ്ടാംഘട്ട വികസനത്തിനു ഭൂമി അനുവദിച്ച ഉത്തരവ് തമിഴ്നാട് സർക്കാർ റദ്ദാക്കി. പൊതുജനതാൽപര്യം കണക്കിലെടുത്താണു നടപടിയെന്നും പ്ലാന്റിന്റെ പ്രവർത്തനം നാട്ടുകാരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നതായും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

അണ്ണാഡിഎംകെ ഭരണകാലത്ത് 2005, 2006 വർഷങ്ങളിലും, ഡിഎംകെ ഭരണകാലത്ത് 2009, 2010 വർഷങ്ങളിലും സംസ്ഥാന സർക്കാർ ഏജൻസി (സിപ്കോട്) സ്റ്റൈർലൈറ്റ് ഉടമകളായ വേദാന്ത കമ്പനിക്കു നൽകിയ ഭൂമിയാണു തിരിച്ചെടുക്കുന്നത്. രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ നേരത്തേ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

ജനങ്ങളുടെ അഭിപ്രായം കൂടി സ്വരൂപിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നു കേന്ദ്ര സർക്കാരിനു നിർദേശം നൽകുകയും ചെയ്തു. പ്ലാന്റിനു സംസ്ഥാന സർക്കാർ അനുവദിച്ച മുഴുവൻ ഭൂമിയും തിരിച്ചെടുക്കണമെന്നാണു തൂത്തുക്കുടി നിവാസികളുടെ ആവശ്യം. നിലവിൽ രണ്ടാംഘട്ട വികസനത്തിന് അനുവദിച്ച ഭൂമിയാണു തിരിച്ചെടുത്തത്. 

അതിനിടെ, സ്റ്റെർലൈറ്റ് പ്ലാന്റ് സമരക്കാർക്ക് എതിരെയുണ്ടായ പൊലീസ് വെടിവയ്പ് തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി അന്വേഷിക്കുമെന്നു തമിഴ്നാട് സർക്കാർ അറിയിച്ചു.