അര്‍ബാസിനെ കുടുക്കിയ സോനു ദാവൂദ് സംഘത്തിന്റെ അടുപ്പക്കാരന്‍

സോനു ജലാൻ

മുംബൈ ∙ നടൻ അർബാസ് ഖാന്റെ വാതുവയ്പ് കുറ്റസമ്മതവിവരം പുറത്തുവന്നതിനു സോനു ജലാൻ വീണ്ടും വാർത്തകളിൽ നിറയുന്നു. വാതുവയ്പിൽ പരാജയപ്പെട്ട അർബാസ് ഖാൻ തനിക്കു 2.80 കോടി രൂപ തരാനുണ്ടെന്നും ഇതിന്റെ പേരിൽ നടനെ ഭീഷണിപ്പെടുത്തിയെന്നും സോനു മൊഴി നൽകിയതോടെയാണ് അന്വേഷണം അർബാസിലേക്കു തിരിഞ്ഞത്.

രാജ്യത്തെ മുഖ്യവാതുവയ്പുകാരിൽ ഒരാളാണു ദാവൂദ് സംഘവുമായി ബന്ധമുള്ള സോനുവെന്നും പലവട്ടം അറസ്റ്റിലായെങ്കിലും ‘സ്വാധീനം’ കൊണ്ട് എല്ലാ കേസുകളിൽനിന്നും ഊരിപ്പോന്നതാണെന്നും പൊലീസ്. പത്താം ക്ലാസിൽ തോറ്റതിനുശേഷം അധോലോകത്തിന്റെ ഭാഗമായ സോനു ഇപ്പോൾ കോടീശ്വരൻ. 10 കോടിയുടേത് ഉൾപ്പെടെ മുംബൈയിൽ മാത്രം മൂന്ന് ആഡംബര ഫ്ലാറ്റുകള്‍ സ്വന്തം. പലതരം ആഡംബര കാറുകളുമുണ്ട്.

ഗുജറാത്തിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെ ഫോൺ റിക്കോർഡിങ്ങിലൂടെ സോനു കെണിയിൽ അകപ്പെടുത്തിയതു നേരത്തേ വാർത്തയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരെ പെൺകെണിയിൽ വീഴ്ത്തിയിട്ടുമുണ്ട്. മുൻ പൊലീസ് ഉദ്യോഗസ്ഥനാണു വാതുവയ്പിൽ ഇയാൾക്കു ‘മാർഗനിർദേശം’ നൽകുന്നതെന്നാണു വിവരം. ദാവൂദിന്റെ വാതുവയ്പ് സംഘാംഗങ്ങളായ റയീസ് ഫറൂഖി, അനിൽ തുണ്ട എന്നിവർ സോനുവുമായി നിരന്തര സമ്പർക്കത്തിലാണെന്നും പറയുന്നു. അതിനിടെ, അർബാസ് ഖാനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ രൂക്ഷവിമർശനം നിറയുകയാണ്. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കുമെന്നാണു നടന്റെ പ്രതികരണം.