റോഡിലേക്കു പ്ലാസ്റ്റിക് എറിഞ്ഞ യുവാവിന് അനുഷ്കയുടെ ശാസന

കാർ യാത്രക്കാരനെ ചീത്തവിളിക്കുന്ന അനുഷ്ക ശർമ

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്‍ലിയുടെ ഭാര്യയും ഹിന്ദി നടിയുമായ അനുഷ്ക ശർമയുടെ ശാസന സമൂഹമാധ്യമങ്ങളിൽ വൈറലായി. കോഹ്‍ലിയുമൊത്തു കാറിൽ പോകുമ്പോൾ മറ്റൊരു കാറിൽനിന്നു റോഡിലേക്കു മാലിന്യം വലിച്ചെറിയുന്നതു കണ്ടു ക്ഷുഭിതയായ അനുഷ്ക, ആ കാറിലെ യാത്രക്കാരെ ശാസിക്കുന്ന രംഗം കോഹ്‍ലിയാണു ഫോണിൽ പകർത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ‘ആഡംബരക്കാറിൽ യാത്രചെയ്യുന്നവർപോലും ചെയ്യുന്നതു കണ്ടില്ലേ?’ എന്ന കമന്റോടെയുള്ള ട്വീറ്റ് ലക്ഷക്കണക്കിനു പേരാണു കണ്ടത്.

ഇതോടെ, അനുഷ്കയ്ക്കെതിരെ കാർ യാത്രക്കാരൻ രംഗത്തെത്തി. അർഹാൻ സിങ് എന്നയാൾ ഫെയ്സ്ബുക്കിലാണു തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ‘നിങ്ങളുടെ (അനുഷ്കയുടെ) വായിൽനിന്നു വന്ന ചീത്തയെക്കാൾ കൂടിയതൊന്നുമല്ല എന്റെ കാറിൽനിന്ന് അറിയാതെ പറന്നുപോയ ആ പ്ലാസ്റ്റിക് കഷണം’ എന്നായിരുന്നു അർഹാന്റെ കുറിപ്പ്.

മകന്റെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണ് അനുഷ്കയും കോഹ്‍ലിയും നടത്തിയതെന്ന ആരോപണവുമായി അർഹാന്റെ മാതാവ് ഗീതാഞ്ജലി എലിസബത്ത് മോർഡെകായിയും രംഗത്തുവന്നു.