കർഷക സമരങ്ങൾക്ക് കിസാൻസഭയുടെ ലക്ഷ്യം അഞ്ചു കോടി രൂപ

ന്യൂഡൽഹി∙ മുംബൈയിലെ ലോങ് മാർച്ച് അടക്കമുള്ള കർഷകസമരങ്ങളുടെ ആവേശം ഉൾക്കൊണ്ടു സംഘടന ശക്തിപ്പെടുത്താൻ ദേശീയ ഇടതു കർഷക സംഘടനയായ കിസാൻ സഭ. സിഐടിയു പിന്തുണയോടെ നടത്തുന്ന രാജ്യവ്യാപക കർഷക സമരങ്ങളുടെ ഭാഗമായി അഞ്ചുകോടി രൂപ പിരിച്ചെടുക്കാനുള്ള തീരുമാനം ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. സമരപരിപാടികളുടെ ഭാഗമായി ഗ്രാമതലം വരെ വീടുവീടാന്തരം ബക്കറ്റ് പിരിവ് നടത്തുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് ഒൻപതിനു പ്രഖ്യാപിച്ച ജയിൽ നിറയ്ക്കൽ സമരത്തിനു പിന്നാലെ സെപ്റ്റംബർ അഞ്ചിന് അഞ്ചു ലക്ഷം പേർ പങ്കെടുക്കുന്ന സമരപരിപാടി ഡൽഹിയിൽ നടത്തും. 1.40 കോടി അംഗബലമുള്ള കിസാൻ സഭയ്ക്ക് ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സമീപകാലത്ത് അംഗബലം ക്ഷയിച്ചിരുന്നു. തിരഞ്ഞെടുപ്പിനു മുൻപേ ഇതു തിരിച്ചുപിടിക്കുകയാണു ലക്ഷ്യം.

കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി നാലുമാസംകൊണ്ടു ശേഖരിച്ച പത്തുകോടി കർഷകരുടെ ഒപ്പുകൾ അതതു ജില്ലാ കേന്ദ്രങ്ങളിൽ കലക്ടർമാർ‍ക്കു നൽകുമെന്നു കിസാൻ സഭ ദേശീയ ജനറൽ സെക്രട്ടറി ഹന്നാൻ മൊല്ല, ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണപ്രസാദ്, ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ എന്നിവർ അറിയിച്ചു.