ഭർത്താവിന് അവിഹിതബന്ധമെന്ന് ബിജെപി എംഎൽഎയുടെ ഭാര്യ

ജമ്മു ∙ തന്റെ ഭർത്താവും രണ്ടു കുട്ടികളുടെ പിതാവുമായ ബിജെപി എംഎൽഎ ജഗൻ ഭഗത്ത് 19 വയസ്സുമാത്രമുള്ള കോളജ് വിദ്യാർഥിനിയെ വിവാഹം കഴിച്ച് ഒന്നിച്ചു താമസിക്കുകയാണെന്നു ബിജെപി വനിതാവിഭാഗം സെക്രട്ടറി മോനിക ശർമ ആരോപിച്ചു. ജമ്മു ജില്ലയിലെ ആർഎസ് പുര എംഎൽഎയാണു ജഗൻ ഭഗത്ത്.

പഞ്ചാബിലെ ഒരു കോളജിൽനിന്നു തന്റെ മകളെ എംഎൽഎ തട്ടിക്കൊണ്ടുപോയെന്നു വിദ്യാർഥിനിയുടെ പിതാവും ആരോപിച്ചു. എന്നാൽ ആരോപണം ശരിയല്ലെന്നു വിദ്യാർഥിനിയും എംഎൽഎയും പറഞ്ഞു. ഭർത്താവിനെതിരെ മോനിക ശർമ ബിജെപി നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരാതി നൽകിയിട്ടുണ്ട്. മോനിക ശർമ 12 വയസ്സുള്ള മകൻ, നാലുവയസ്സുള്ള മകൾ എന്നിവരോടൊപ്പമാണു മാധ്യമപ്രവർത്തകരെ കണ്ടത്. തന്റെ ജീവനു ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു. നേരത്തേ മോനിക ശർമയും എംഎൽഎയും ബിജെപി അച്ചടക്കസമിതി മുൻപാകെ ഹാജരായി തങ്ങളുടെ നിലപാടുകൾ വിശദീകരിച്ചിരുന്നു.