ലോക്സഭയ്ക്കൊപ്പം 11 നിയമസഭാ തിരഞ്ഞെടുപ്പുകൾ?

ന്യൂഡൽഹി ∙ ഈ വർഷവും അടുത്ത വർഷവുമായി കാലാവധി പൂർത്തിയാക്കുന്ന 11 സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്താൻ കഴിയുമോ എന്ന ചർച്ച സജീവമായി. 2019 ഏപ്രിൽ–മേയിലാണു സാധാരണനിലയിൽ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കേണ്ടത്. 

ലോക്സഭ–നിയസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചെന്ന ആശയത്തെക്കുറിച്ചു രാഷ്ട്രീയ കക്ഷികൾക്ക് ഏകാഭിപ്രായമില്ലാത്ത സാഹചര്യത്തിലാണ്, അടുത്തടുത്തു വരുന്ന തിര‍ഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാനുള്ള നിർദേശം.

ഈ ഡിസംബർ മുതൽ അടുത്ത നവംബർ വരെയുള്ള കാലയളവിൽ കാലാവധി തീരുന്ന 11 നിയമസഭകൾ:

∙ മിസോറം –  ഡിസംബർ 15

∙ ഛത്തീസ്ഗ‍ഡ്,  മധ്യപ്രദേശ്, രാജസ്ഥാൻ – ജനുവരി 2019

∙ സിക്കിം – മേയ് 2019

∙ അരുണാചൽ, തെലങ്കാന, ആന്ധ്ര, ഒഡീഷ – ജൂൺ 2019

∙ മഹാരാഷ്ട്ര, ഹരിയാന – നവംബർ 2019 

(ഈ സംസ്ഥാനങ്ങളിൽ 190 ലോക്സഭാ മണ്ഡലങ്ങൾ)

ഈ നിയമസഭകളിലേക്കും ലോക്സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ചാക്കാൻ കേന്ദ്രത്തിനു താൽപര്യമുണ്ടെന്നാണു സൂചന. എല്ലായിടത്തും ഒരുമിച്ചല്ലെങ്കിലും മൂന്നിലൊന്നു സംസ്ഥാനങ്ങളിലേക്കും ലോക്സഭയിലേക്കും തിരഞ്ഞെടുപ്പു നടത്താൻ സാധിച്ചെന്ന് അവകാശപ്പെടുന്നതിനപ്പുറം, ദേശീയ വിഷയങ്ങളിൽ‍ പ്രചാരണം ഒതുക്കിനിർത്താനും സർക്കാരിനു സാധിക്കും.