ലോക്സഭയ്ക്ക് എ പ്ലസ്; രാജ്യസഭ ഫസ്റ്റ് ക്ലാസ്; മഴക്കാല സമ്മേളനത്തിൽ സഭ സഫലം

ന്യൂഡൽഹി∙ റഫാൽ ഇടപാടും അസം പൗരത്വപ്രശ്നവും പ്രക്ഷുബ്ധമാക്കിയെങ്കിലും മഴക്കാല സമ്മേളനം അനിശ്ചിതകാലത്തേക്കു പിരിഞ്ഞപ്പോൾ ലോക്സഭയ്ക്ക് എ പ്ലസ്. രാജ്യസഭയ്ക്കു ഫസ്റ്റ് ക്ലാസ്. നിശ്ചിത സമയത്തെക്കാൾ കൂടുതൽ (110%) ലോക്സഭ പ്രവർത്തിച്ചപ്പോൾ രാജ്യസഭ 66% സമയമാണു പ്രവർത്തിച്ചത്. ഗവേഷണ സ്ഥാപനമായ പിആർഎസ് ലജിസ്‌ലേറ്റിവ് റിസർച്ചിന്റെ പഠനമനുസരിച്ച് 2000നു ശേഷം ഏറ്റവും സഫലമായ ലോക്സഭാ സമ്മേളനമായിരുന്നു ഇത്തവണത്തേത്. ഇരു സഭകളും സമയത്തിന്റെ പകുതിയും ചെലവഴിച്ചതു നിയമനിർമാണത്തിനാണ്.

പട്ടികവിഭാഗ പീഡനവിരുദ്ധ നിയ‌മവും ദേശീയ പിന്നാക്കവിഭാഗ കമ്മിഷൻ നിയമവും ഇരു സഭകളും പാസാക്കിയതു നേട്ടമായി. കഴിഞ്ഞ രണ്ടര മാസത്തിനുള്ളിൽ പുറപ്പെടുവിച്ച ആറ് ഓർഡിനൻസുകൾക്കു പകരം അവതരിപ്പിച്ച ബില്ലുകൾ ചർച്ചയ്ക്കും വിവാദത്തിനും വഴിവച്ചു. ഇതിൽ ക്രിമിനൽ നിയമഭേദഗതി, പാപ്പരത്വ നിയമം, വാണിജ്യ കോടതികൾ, സാമ്പത്തികക്കുറ്റം, കായിക സർവകലാശാല ഓർഡിനൻസുകൾക്കെതിരെ ആർഎസ്പിയുടെ ഏകാംഗം എൻ.കെ.പ്രേമചന്ദ്രൻ നിരാകരണപ്രമേയം അവതരിപ്പിച്ചു. ലോക്സഭയിൽ 99 സ്വകാര്യപ്രമേയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. ഇതും പുതിയ നൂറ്റാണ്ടിലെ റെക്കോർഡായി.