അസാറാം ബാപ്പു ഗവർണർക്ക് ദയാഹർജി നൽകി

അസാറാം ബാപ്പു അറസ്റ്റിലായപ്പോൾ (ഫയൽ ചിത്രം)

ജോധ്പുർ, രാജസ്ഥാൻ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ജോധ്പുർ ജയിലിൽ ജീവിതാന്ത്യം വരെ തടവുശിക്ഷ അനുഭവിക്കുന്ന വിവാദ ആൾദൈവം അസാറാം ബാപ്പു (72) ശിക്ഷായിളവു തേടി രാജസ്ഥാൻ ഗവർണർക്കു ദയാഹർജി നൽകി. 

ഗവർണർ കല്യാൺസിങ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ഹർജി ആഭ്യന്തര മന്ത്രാലയത്തിനു കൈമാറി.  

കഴിഞ്ഞ ഏപ്രിൽ 25 നാണു ജോധ്പുർ കോടതി അസാറാമിനെ ശിക്ഷിച്ചത്. കീഴ്ക്കോടതി വിധിക്കെതിരെ ജൂലൈ രണ്ടിന് അസാറാം ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.

2013 ഓഗസ്റ്റ് 15നു ജോധ്പുരിലെ ആശ്രമത്തിലാണു പെൺകുട്ടി പീഡനത്തിനിരയായത്. കേസിൽ പ്രതിക്കെതിരെ സാക്ഷിപറഞ്ഞ മൂന്നുപേർ കൊല്ലപ്പെടുകയും ഒൻപതുപേർ ആക്രമിക്കപ്പെടുകയും അന്വേഷണ ഉദ്യോഗസ്ഥരടക്കം വധഭീഷണി നേരിടുകയും ചെയ്തിരുന്നു.