ജെഎൻയു ഇടതുസഖ്യം പിടിച്ചു; എല്ലാ സീറ്റിലും എബിവിപിക്കു പരാജയം

ഐജാസ് അഹമ്മദ്, അമുദ ജയദീപ്, എൻ. സായ് ബാലാജി, സരിക ചൗധരി.

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്‍റു സർവകലാശാല (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന് വൻ വിജയം. മുഴുവൻ സീറ്റിലും എബിവിപിയെ തറപറ്റിച്ചാണ് ഇടതുസഖ്യം ഭരണം നിലനിർത്തിയത്. മലയാളിയായ അമുദ ജയദീപ് (എഐഎസ്എഫ്) ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

എൻ. സായ് ബാലാജി- പ്രസിഡന്റ് (ഐസ), സരിക ചൗധരി- വൈസ് പ്രസിഡന്റ് (ഡിഎസ്എഫ്), ഐജാസ് അഹമ്മദ്– ജനറൽ സെക്രട്ടറി (എസ്എഫ്ഐ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ), എസ്എഫ്ഐ, ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഡിഎസ്എഫ്), എഐഎസ്എഫ് എന്നീ ഇടതുസംഘടനകൾ യോജിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എബിവിപി, എൻഎസ്‍യുഐ, ബിഎപിഎസ്എ എന്നിവയും മൽസര രംഗത്തുണ്ടായിരുന്നു. കഴിഞ്ഞതവണ വിട്ടുനിന്ന എഐഎസ്എഫ് ഇപ്രാവശ്യം ഇടതുസഖ്യത്തിൽ ചേർന്നു.

ഡൽഹി സർവകലാശാലയിൽ വിജയിച്ചതിനു പിന്നാലെ ജെഎൻയുവിലും ശക്തിതെളിയിക്കാൻ എബിവിപി രംഗത്തെത്തിയതോടെ വാശിയേറിയ തിരഞ്ഞെടുപ്പാണ് നടന്നത്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച വോട്ടെണ്ണൽ, തർക്കം കാരണം തടസ്സപ്പെട്ടതിനാൽ ഇന്നലെ ഉച്ചയോടെയാണ് പൂർത്തിയായത്. ഇതിനിടെ ഐസയും എബിവിപിയും തമ്മിൽ സംഘർഷമുണ്ടാവുകയും ചിലർക്കു മർദനമേൽക്കുകയും ചെയ്തു.