രാജ്കുമാർ കേസ്:വീരപ്പൻ സംഘത്തിലെ 9 പേരെ വിട്ടയച്ചു

വീരപ്പനും രാജ്കുമാറും

ഗോപിച്ചെട്ടിപ്പാളയം (ഈറോഡ്) ∙ കന്നഡ ചലച്ചിത്രതാരം രാജ്കുമാറിനെ വനംകൊള്ളക്കാരൻ വീരപ്പൻ തട്ടിക്കൊണ്ടുപോയ കേസിൽ അവശേഷിച്ച 9 പ്രതികളെയും കുറ്റക്കാരല്ലെന്നു കണ്ടു അഡീ. ജില്ലാ കോടതി (മൂന്ന്) വിട്ടയച്ചു. 2000 ജൂലൈ 30നാണ് സത്യമംഗലത്തിനടുത്ത താളവാടി ദൊഡ്ഡ ഗജാനൂരിലെ ഫാം ഹൗസിൽനിന്നു നടൻ രാജ്കുമാർ ഉൾപ്പെടെ 4 പേരെ വീരപ്പനും സംഘവും തട്ടിക്കൊണ്ടുപോയത്. കേസിൽ 14 പേരായിരുന്നു പ്രതികൾ.

വിചാരണ ആരംഭിക്കും മുൻപുതന്നെ വീരപ്പൻ, സേത്തുക്കുടി ഗോവിന്ദൻ, ചന്ദ്രെഗൗഡ എന്നീ പ്രതികൾ തമിഴ്നാട് പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റു മരിച്ചു. മറ്റൊരു പ്രതിയായ മല്ലുവും പിന്നീടു മരിച്ചു.  കേസ് അവസാനിക്കുമ്പോഴും രമേഷ് എന്ന പ്രതിയെ പിടികൂടാനായിട്ടുമില്ല. അവശേഷിക്കുന്ന 9 പേരെയാണു കോടതി ഇന്നലെ വിട്ടയച്ചത്.