അർജുനും ത്യാഗരാജനും മീ ടൂ കുരുക്കിൽ; ആരോപണവുമായി മലയാളി വനിതാ ഫൊട്ടൊഗ്രാഫർ

അർജുൻ, ത്യാഗരാജൻ, ശ്രുതി

ചെന്നൈ∙തമിഴ് ചെന്നൈ∙ തമിഴ് നടനും സംവിധായകനുമായ ത്യാഗരാജൻ മോശമായി പെരുമാറിയെന്നും വഴങ്ങാതെ വന്നപ്പോൾ ചെയ്ത ജോലിക്കു ശമ്പളം പോലും നൽകാതെ പറഞ്ഞുവിട്ടെന്നും മലയാളി വനിതാ ഫൊട്ടൊഗ്രാഫറുടെ ആരോപണം. മുംബൈയിൽ ജോലി ചെയ്യുന്ന പ്രതിക മേനോൻ ആണ് 2010ൽ നടന്ന സംഭവം ഫെയ്സ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. തമിഴ് സൂപ്പർതാരം അർജുൻ സർജ സിനിമാ ചിത്രീകരണത്തിനിടെ അപമാനിച്ചെന്ന ആരോപണവുമായി നടിയും മലയാളിയുമായ ശ്രുതി ഹരിഹരനും രംഗത്തെത്തി.

മകൻ പ്രശാന്തിനെ നായകനാക്കി ത്യാഗരാജൻ സംവിധാനം ചെയ്ത ‘പൊന്നാർ ശങ്കർ’ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു മോശം അനുഭവമെന്ന് പ്രതിക പറയുന്നു. സെറ്റിൽ ഫൊട്ടോഗ്രാഫറായി എത്തിയ തന്നോട് തുടക്കം മുതൽ ത്യാഗരാജൻ അടുത്തുകൂടാൻ ശ്രമിച്ചു. ഒരു രാത്രിയിൽ മൂന്നു തവണ തന്റെ മുറിയിൽ പ്രവേശിക്കാൻ ശ്രമിച്ചു. രാത്രി രണ്ടിനും നാലിനും വന്നു വാതിലിൽ മുട്ടി. . പിറ്റേന്ന് സെറ്റിൽ കണ്ടപ്പോൾ മുറി തുറക്കാത്തിനു ത്യാഗരാജൻ ദേഷ്യപ്പെടുകയും ശമ്പളം പോലും നൽകാതെ തന്നെ സെറ്റിൽ നിന്നു പുറത്താക്കുകയും ചെയ്തെന്നും പ്രതിക പറയുന്നു.

കഴിഞ്ഞ വർഷം കന്നഡയിലും തമിഴിലുമായി വിസ്മയ, നിപുണൻ എന്നി പേരുകളിലിറങ്ങിയ സിനിമയുടെ ചിത്രീകരണത്തിനിടെ അർജുൻ മോശമായി പെരുമാറിയെന്നാണ് നടി ശ്രുതി ഹരിഹരന്റെ പരാതി. ഷൂട്ടിങ് കഴിഞ്ഞ് ദുരുദ്ദേശ്യത്തോടെ പലയിടത്തേക്കും ക്ഷണിച്ചെന്നും പറയുന്നു. ആരോപണം നിഷേധിച്ച അർജുൻ ശ്രുതിക്കെതിരെ മാനനഷ്ടത്തിനു കേസ് നൽകുമെന്ന് അറിയിച്ചു. മലയാളത്തിൽ സിനിമാ കമ്പനി, തെക്ക് തെക്കൊരു ദേശത്ത്, സോളോ എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിനിടെ, കവി വൈരമുത്തുവിനെതിരെ ഉന്നയിച്ച ആരോപണത്തിന്റെ തുടർച്ചയായി നിയമ നടപടി സ്വീകരിക്കുമെന്ന് ഗായിക ചിൻമയി അറിയിച്ചു.