ഭീകരസംഘടനയിൽ ചേർന്നതായി സംശയം;വിദ്യാർഥിക്കായി തിരച്ചിൽ വ്യാപകം

ന്യൂഡൽഹി∙ ഗ്രേറ്റർ നോയിഡയിലെ സർവകലാശാലയിൽനിന്നു കഴിഞ്ഞയാഴ്ച കാണാതായ കശ്മീർ വിദ്യാർഥി ഭീകരസംഘടനയായ ഐഎസിൽ ചേർന്നതായി സംശയം. ഐഎസിന്റെ പതാകയുടെ പശ്ചാത്തലത്തിലുള്ള എഹ്തിഷാം ബിലാലിന്റെ (17) ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ, ഭീകരസംഘടനയ്ക്കു പിന്തുണ അറിയിക്കുന്ന ബിലാലിന്റേതെന്നു കരുതുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് കശ്മീർ, യുപി പൊലീസ് അന്വേഷണം ശക്തമാക്കി. 

ഇതിനിടെ, മകനെ വിട്ടുതരണമെന്നു ബിലാലിന്റെ മാതാവ് ഇർഫാന ബീഗം, ഭീകരസംഘടനയുടെ സ്വയം പ്രഖ്യാപിത നേതാവ് സാക്കിർ മൂസയോട് അഭ്യർഥിച്ചു. 

ഒക്ടോബർ 28നു സർവകലാശാലയിൽ അഫ്ഗാൻ വിദ്യാർഥികൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ബിലാലിനു പരുക്കേറ്റിരുന്നു. അഫ്ഗാൻ സ്വദേശിയാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ബിലാലിനു നേർക്കുള്ള ആക്രമണം.