ആത്മീയ ക്ലാസുമായി സിബിഐ; കളിയാക്കി സമൂഹമാധ്യമങ്ങൾ

ന്യൂഡൽഹി∙ തലപ്പത്തെ തമ്മിലടിയിൽ തളർന്ന സിബിഐയിൽ ‘കൂട്ടായ്മ’ തിരിച്ചുപിടിക്കാൻ നടത്തിയ പരിശീലന പരിപാടിക്കു സമ്മിശ്ര പ്രതികരണം. ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിക്കുന്ന എം. നാഗേശ്വർ റാവു അടക്കം പങ്കെടുത്തതു കൗതുകമായി. നൂറ്റിയൻപതോളം ഉദ്യോഗസ്ഥർക്ക് ആർട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തിലായിരുന്നു 3 ദിവസത്തെ പരിശീലനം. ശ്രീ ശ്രീ രവിശങ്കറും നേരിട്ടെത്തി. 

പതിവില്ലാത്തവിധം സിബിഐ ആത്മീയ പരിശീലനത്തിലേക്കു തിരിഞ്ഞതു വൻചർച്ചകൾക്കു വഴിവച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ പരിഹാസമുയർന്നു. 

സിബിഐയിൽ വൈകാതെ ദുർമന്ത്രവാദികളെയും ജ്യോതിഷികളെയും പാമ്പുപിടിത്തക്കാരെയും കണ്ടേക്കാമെന്നായിരുന്നു പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ പ്രതികരണം. ആലോക് വർമയുടെ നിർബന്ധിതാവധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതു ഭൂഷൺ ആണ്.