ദുരഭിമാനക്കൊല: നവദമ്പതികളുടെ മൃതദേഹം പുഴയിൽ

ബെംഗളൂരു ∙ തമിഴ്നാട്ടിൽ നിന്നുള്ള നവദമ്പതികളെ മണ്ഡ്യയിലെ ശിവനസമുദ്ര വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണഗിരി സ്വദേശികളായ നന്ദേഷ്(25), സ്വാതി(20) എന്നിവരുടെ മൃതദേഹമാണ് കാവേരി നദിയിൽ പൊങ്ങിയത്.  ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന സംഭവത്തിൽ സ്വാതിയുടെ പിതാവ് ശ്രീനിവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യത്യസ്ത ജാതിയിൽപ്പെട്ട നന്ദേഷും സ്വാതിയും മാസങ്ങൾക്കു മുൻപ് ഒളിച്ചോടി വിവാഹിതരാവുകയായിരുന്നു. ഹൊസൂരിൽ വാടകയ്ക്കു താമസിച്ചു വന്ന ഇവരെ അടുത്തിടെ സ്വാതിയുടെ ബന്ധുക്കൾ കണ്ടെത്തി. ഒരാഴ്ച മുൻപ് ശ്രീനിവാസും സ്വാതിയുടെ അമ്മാവൻമാരും ഹൊസൂരിലെത്തി.

പ്രശ്നം പരിഹരിക്കാമെന്നും അതിനു മുൻപ് രാമനഗരിയിലെ പ്രസിദ്ധമായ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നും വിശ്വസിപ്പിച്ച് രാത്രി 11ന് ഇരുവരെയും കാറിൽ കയറ്റി ഓടിച്ചുപോയി. പുലർച്ചെ 3നു ശിവനസമുദ്രയിൽ എത്തിയ ഇവർ നന്ദേഷിനെ കൈകാലുകൾ ബന്ധിച്ച് നദിയിൽ തള്ളി. തുടർന്നു സ്വാതിയെയും ഇതേ രീതിയിൽ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.