ബാലികയുടെ 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി

മദ്രാസ് ഹൈക്കോടതി (ഫയൽ ചിത്രം)

ചെന്നൈ∙ ബന്ധുവിന്റെ പീഡനത്തിന് ഇരയായ പതിനൊന്നുകാരിയുടെ ഗർഭഛിദ്രത്തിനു മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഭ്രൂണത്തിന് 24 ആഴ്ച പ്രായമായെന്നും ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാവുമെന്നും ചൂണ്ടിക്കാട്ടി മാതാവ് നൽകിയ ഹർജിയിലാണ് ഡോക്ടർമാരുടെ അഭിപ്രായം കൂടി തേടിയ ശേഷം നടപടി.

ഡിഎൻഎ പരിശോധനയ്ക്കു ഭ്രൂണം സൂക്ഷിക്കാനും കോടതി നിർദേശം നൽകി. പെൺകുട്ടിയെ പീഡിപ്പിച്ച മാതൃസഹോദര പുത്രൻ പോക്സോ ചട്ടപ്രകാരം അറസ്റ്റിലായിരുന്നു. 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ നിയമം സാധാരണ അനുവദിക്കാറില്ല.