ജയ്ഷെ ഭീകരർ മടങ്ങിയെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി ∙ ജയ്ഷെ മുഹമ്മദ് ഭീകരരുടെ പോസ്റ്ററുകൾ നീക്കം ചെയ്തത് അവർ പാക്കിസ്ഥാനിലേക്കു മടങ്ങിയെന്ന സൂചന ലഭിച്ചതിനെ തുടർന്നാണെന്നു ഡൽഹി പൊലീസ്. ഭീകരരെ സംബന്ധിച്ച വിവരം തെറ്റാണെന്ന ആരോപണത്തിനു പിന്നാലെയാണു വിശദീകരണം. 

ഭീകരരെന്നു സംശയിച്ചവർ പാക്കിസ്ഥാനിലെ മദ്രസ വിദ്യാർഥികളാണെന്നു പാക്ക് പൊലീസ് വാർത്താസമ്മേളനം നടത്തിയതിനു പിന്നാലെയാണ് ആരോപണമുയർന്നത്. 

അതേസമയം ഇന്ത്യയിലെത്തിയ ഭീകരർ പാക്കിസ്ഥാനിലേക്കു മടങ്ങിയെന്ന വിവരം കിട്ടിയതോടെയാണു പോസ്റ്റർ നീക്കിയതെന്നു ഡൽഹി സ്പെഷൽ പൊലീസ് സെൽ അറിയിച്ചു. 17നാണു ഭീകരർ ഇന്ത്യയിലെത്തിയത്, പാക്കിസ്ഥാൻ വാർത്താസമ്മേളനം നടത്തിയത് 26നും. ഇന്ത്യയെ കരിവാരിത്തേക്കാനുള്ള നടപടിയാണിതെന്നും ആരോപിച്ചു.