മറാഠ സംവരണം: ഒബിസി, മുസ്‌ലിം വിഭാഗങ്ങൾ കോടതിയിലേക്ക്

മുംബൈ ∙ മറാഠകൾക്കു 16 % സംവരണം നൽകാനുള്ള മഹാരാഷ്ട്ര സർക്കാർ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ചു മറ്റു പിന്നാക്ക വിഭാഗക്കാരും (ഒബിസി) മുസ്‌ലിംകളും. മുസ്‌ലിം സംവരണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) പാർട്ടി പ്രഖ്യാപിച്ചു. 

 നിലവിലുള്ള സംവരണത്തിൽ തൊടാതെയാണു മറാഠ സംവരണമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവർത്തിക്കുമ്പോഴും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അർഹമായ മറുപടി നൽകുമെന്നാണ് ഒബിസി നേതാക്കൾ പ്രതികരിച്ചത്. തങ്ങൾക്കുള്ള 19% സംവരണം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നിയമനടപടി സ്വീകരിക്കുമെന്നും അവർ പറയുന്നു. 

മുസ്‌ലിംകളുടെ ആവശ്യത്തിൽ, സംവരണം അർഹിക്കുന്നവർക്കു സംസ്ഥാന പിന്നാക്ക കമ്മിഷനെ സമീപിക്കാമെന്നാണു ഫഡ്നാവിസിന്റെ പ്രതികരണം.   കഴിഞ്ഞ കോൺഗ്രസ്-എൻസിപി സർക്കാർ മറാഠകൾക്ക് 16 ശതമാനവും മുസ്‌ലിംകൾക്ക് അഞ്ചു ശതമാനവും സംവരണം അനുവദിച്ച് ഓർഡിനൻസ് ഇറക്കിയെങ്കിലും പരാതി ഉയർന്നതോടെ ഹൈക്കോടതി തടയുകയായിരുന്നു.