സുനന്ദ കേസ്: സ്വാമിയുടെ ഹർജിയിൽ വിധി 18ന്

ന്യൂഡൽഹി ∙ സുനന്ദ പുഷ്കറിന്റെ ദുരൂഹമരണക്കേസിലെ വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിൽ വിധി പറയുന്നത് കോടതി 18 ലേക്കു മാറ്റി.

അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് സമർ വിശാലാണു വിധി നീട്ടിവച്ചത്. കേസിൽ പ്രോസിക്യൂഷനെ സഹായിക്കാൻ അനുവദിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസുമായി ഒരു ബന്ധവുമില്ലാത്തയാളാണു ഹർജിക്കാരനെന്നു ചൂണ്ടിക്കാട്ടി സുനന്ദയുടെ ഭർത്താവ് ശശി തരൂർ എംപിയും ഡൽഹി പൊലീസും ആവശ്യത്തെ എതിർത്തിരുന്നു. എന്നാൽ, സുപ്രീം കോടതിയിൽ താൻ നൽകിയ പൊതുതാൽപര്യ ഹർജിയാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്നാണു സ്വാമിയുടെ വാദം.

മന്ത്രിക്കെതിരെ തരൂരിന്റെ മാനനഷ്ടക്കേസ്

ന്യൂഡൽഹി ∙ സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെതിരെ ശശി തരൂർ എംപി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ മാനനഷ്ട കേസ് നൽകി. 

അസത്യ പരാമർശം നടത്തുകയും അതിന്റെ വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതായി ഹർജിയിൽ കുറ്റപ്പെടുത്തി.