കശ്മീരില്‍ കൊല്ലപ്പെട്ടത് ഹൈദറിലെ ബാലതാരം; ഭീകരര്‍ക്കൊപ്പം ചേര്‍ന്നത് അറിഞ്ഞില്ലെന്നു കുടുംബം

സാഖിബ് ബിലാൽ

ശ്രീനഗർ∙ ഷാഹിദ് കപൂർ നായകനായ ഹിന്ദി ചലച്ചിത്രം ‘ഹൈദറി’ൽ ബാലതാരമായി അഭിനയിച്ച കശ്മീരി ബാലൻ, ഭീകരസംഘവും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒൻപതിന് ബന്ദിപോറയിലെ ഹാജിനിൽ 18 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ സൈന്യം ഒരു ലഷ്കറെ തയിബ ഭീകരനെയും ഭീകരസംഘത്തിന് ഒപ്പമുണ്ടായിരുന്ന 2 കുട്ടികളെയും വധിച്ചിരുന്നു. ‘ഹൈദർ’ ഫെയിം സാഖിബ് ബിലാൽ, സമീപവാസിയായ ഒൻപതാം ക്ലാസുകാരൻ കുട്ടി എന്നിവരാണു കൊല്ലപ്പെട്ടതെന്ന് കഴിഞ്ഞ ദിവസമാണു തിരിച്ചറിഞ്ഞത്.

4 മാസം മുൻപ് വീട്ടിൽനിന്ന് അപ്രത്യക്ഷനായ ബിലാലിനായി ബന്ധുക്കൾ തിരച്ചിൽ നടത്തി വരുന്നതിനിടെയാണു സംഭവം. ഉയർന്ന സാമ്പത്തിക നിലയുള്ള കുടുംബാംഗമായ ബിലാൽ ഭീക‍രർക്കൊപ്പം ചേർന്നത് എന്തിനാണെന്ന് ഇനിയും മനസ്സിലായിട്ടില്ലെന്നു ബന്ധുക്കൾ പറ‍ഞ്ഞു. ഒപ്പം കൊല്ലപ്പെട്ട ഒൻപതാം ക്ലാസുകാരൻ സമീപത്തെ ദരിദ്ര കുടുംബത്തിലെയാണ്. അപരിചിതനായ ഒരാൾക്കൊപ്പം 2 കുട്ടികളും ബൈക്കിൽ പോകുന്നത് അടുത്തയിടെ കണ്ടിരുന്നു.

ഡിസ്റ്റിങ്ഷനോടെ പത്താം ക്ലാസ് പാസായ ബിലാൽ പ്ലസ് വൺ സയൻസ് വിദ്യാർഥിയായിരുന്നു.

കശ്മീരിൽ 2 ഭീകരരെ വധിച്ചു 

ശ്രീനഗർ∙ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ രാത്രി നീണ്ടുനിന്ന ഏറ്റുമുട്ടലിൽ സൈന്യം 2 ലഷ്കർ ഭീകരരെ വധിച്ചു. മേഖലയിൽ ഭീകരരുണ്ടെന്ന വിവരത്തെത്തുടർന്ന് ബുധനാഴ്ച വൈകിട്ടു തുടങ്ങിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.