ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; ചെന്നൈയിലും മഴ സാധ്യത

ചെന്നൈ∙ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ കേന്ദ്രം. ആന്ധ്ര തീരത്തെ ഓങ്കോളിനും കക്കിനഡയ്ക്കും ഇടയിൽ തിങ്കളാഴ്ച കരതൊടുമെന്നാണു നിഗമനം. 

ചെന്നൈ ഉൾപ്പെടെ തമിഴ്നാടിന്റെ വടക്കൻ തീരമേഖലകളിൽ അടുത്ത 24 മണിക്കൂറിൽ കനത്ത മഴ പെയ്യും. ചെന്നൈയിലും സമീപ ജില്ലകളിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും 20 സെന്റീമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്. 45 മുതൽ 65 കിലോമീറ്റർ വേഗത്തിലെത്തുന്ന ചുഴലിക്കാറ്റ് കരതൊടുന്നതോടെ 80 മുതൽ 100 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാധ്യതയുണ്ട്. തായ്‌ലൻഡ് നിർദേശിച്ച ‘പെയ്തി’ എന്ന പേരാവും ചുഴലിക്കാറ്റിനു നൽകുക.