കുമരകം ∙ സംസ്ഥാനപാതയുടെ പേരിൽ കുമരകത്ത് അടച്ച കള്ളുഷാപ്പുകളും ബീയർ പാർലറുകളും ഹൈക്കോടതി ഉത്തരവിനെത്തുടർന്നു തുറന്നു. കുമരകം റോഡ് സംസ്ഥാനപാതയല്ലെന്നും ഇതു ജില്ലാ റോഡാണെന്നും കാണിച്ചു ഷാപ്പുടമ കോടതിയിൽ പോയാണ് ഷാപ്പുകൾ തുറക്കുന്നതിനു വിധി നേടിയത്. ബോട്ട് ജെട്ടി നടുഭാഗം ഷാപ്പ് മുതൽ കൈപ്പുഴമുട്ട് വരെ ഏഴു കിലോമീറ്റർ ദൂരം മാറിയാണിപ്പോൾ സംസ്ഥാനപാത തുടങ്ങുന്നത്.
കൈപ്പുഴമുട്ട് പാലത്തിനുശേഷമാണു സംസ്ഥാനപാത തുടങ്ങുന്നതെന്നാണു പിഡബ്ല്യുഡിയിലുള്ള രേഖകൾ. ആദ്യഘട്ടത്തിൽ കോട്ടയം – കുമരകം റോഡ് സംസ്ഥാനപാതയിലാണെന്നു പിഡബ്ല്യുഡി തന്നെ പറഞ്ഞതിനെ തുടർന്നാണു ബാറും ഷാപ്പുമെല്ലാം എക്സൈസ് അടപ്പിച്ചത്. കുമരകത്തു ബോട്ട് ജെട്ടിക്കു സമീപത്തെ നടുഭാഗം കള്ളുഷാപ്പ്, വടക്കുംഭാഗം, കവണാറ്റിൻകര കള്ളുഷാപ്പുകൾ എന്നിവയാണ് കോട്ടയം റേഞ്ചിന്റെ കീഴിൽ പൂട്ടിയത്. ഏറ്റുമാനൂർ റേഞ്ചിന്റെ കീഴിലുള്ള അയ്മനം പഞ്ചായത്തിലെ ചീപ്പുങ്കൽ, ആർപ്പൂക്കര പഞ്ചായത്തിലെ കുമരൻചിറ ഷാപ്പുകളാണു തുറന്നത്. കൂടാതെ ബോട്ട് ജെട്ടി മുതൽ കൈപ്പുഴമുട്ട് വരെയുള്ള അഞ്ചു ബീയർ പാർലറുകളും തുറന്നു.