കൊച്ചി ∙ സർക്കാർ ഏപ്രിൽ 10നു പ്രാബല്യത്തിൽ കൊണ്ടുവന്ന സഹകരണ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചു ഹൈക്കോടതിയിൽ ഹർജികളെത്തി. ഓർഡിനൻസ് വ്യവസ്ഥയുടെ ബലത്തിൽ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികൾ പിരിച്ചുവിട്ടു സഹകരണ റജിസ്ട്രാർ ഉത്തരവിറക്കിയ സാഹചര്യത്തിലാണു ഹർജി. എന്നാൽ, 2007ൽ സമാന ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ ഡിവിഷൻ ബെഞ്ച് ശരിവച്ചതാണെന്നു സർക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറൽ ബോധിപ്പിച്ചു.
ആറു മാസത്തേക്ക് അല്ലെങ്കിൽ പുതിയ ഭരണ സമിതി ചുമതലയേൽക്കുന്നതു വരെ പാർട്–ടൈം അഡ്മിനിസ്ട്രേറ്ററെ നിയമിച്ചുകൊണ്ടാണ് സഹകരണ റജിസ്ട്രാറുടെ ഉത്തരവ്. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധവും സഹകരണ റജിസ്ട്രാറുടെ ഉത്തരവ് ദുരുദ്ദേശ്യപരവുമാണെന്നും ആരോപിച്ചുള്ള ഹർജികളാണു കോടതിയിലുള്ളത്. നിയമപരമായി തിരഞ്ഞെടുക്കപ്പെട്ടവർക്കു ചുമതല തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ. ബാലകൃഷ്ണനും മറ്റും സമർപ്പിച്ചതുൾപ്പെടെ ഹർജികൾ കോടതിയുടെ പരിഗണനയിലുണ്ട്. ഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചു. സർക്കാരിനു വേണ്ടി അഭിഭാഷകൻ നോട്ടിസ് എടുത്തു.