മൂവാറ്റുപുഴ ∙ മുൻ മന്ത്രി കെ. ബാബുവിന്റെ പഴ്‌സനൽ അസിസ്റ്റന്റ് നന്ദകുമാറിന്റെ അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് നന്ദകുമാറിന്റെ ഭാര്യയുടെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി. നന്ദകുമാറിന്റെ ഭാര്യയുടെ മാതാപിതാക്കളാണു ഹർജി സമർപ്പിച്ചത്.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി മേയ് 15നു വാദം കേൾക്കും. കെ.ബാബുവിന്റെ പി.എ. നന്ദകുമാറിനു 54,61,023 രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന ആരോപണത്തെ തുടർന്നാണു ഭാര്യയുടെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ വിജിലൻസ് നിർദേശം നൽകിയത്. ഹർജിക്കാരുടെ പേരിൽ വൈറ്റില പീപ്പിൾസ് അർബൻ ബാങ്കിലെ രണ്ട് അക്കൗണ്ടും തൃപ്പൂണിത്തുറ പഞ്ചാബ് നാഷനൽ ബാങ്കിലെ രണ്ട് അക്കൗണ്ടുമാണു മരവിപ്പിച്ചത്.