പാലക്കാട് ∙ കേരളത്തിലേക്കു കൊണ്ടുവരികയായിരുന്ന കന്നുകാലികളെ കോയമ്പത്തൂരിൽ സംഘപരിവാർ പ്രവർത്തകർ തടഞ്ഞതായി പരാതി. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നു ക്യാറ്റിൽ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കന്നുകാലികളെ ഗോശാലകളിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് നാലോടെ മധുക്കരയിലാണ് സംഭവം. 20 കന്നുകാലികളെ കയറ്റി വന്ന വാഹനമാണ് 30 പേരടങ്ങുന്ന സംഘം തടഞ്ഞത്.
മൂന്നു ലക്ഷം രൂപ മുടക്കിയാണ് ആന്ധ്രയിൽ നിന്നു കന്നുകാലികളെ വാങ്ങിയതെന്ന് ഉടമ അറിയിച്ചു. ഇതുവരെ 10 ലോഡ് കന്നുകാലി വാഹനങ്ങളെ കോയമ്പത്തൂരിലും പൊള്ളാച്ചിയിലുമായി ചില സംഘടനകൾ ചേർന്ന് തടഞ്ഞതായി കച്ചവടക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് ഭാഗത്തേക്കു കൊണ്ടുപോകുകയായിരുന്ന കന്നുകാലി വാഹനം ഒരു സംഘം കോയമ്പത്തൂരിൽ തടഞ്ഞിരുന്നു.