പാലക്കാട് ∙ സംസ്ഥാനത്തു കാട്ടുതീയുണ്ടാകാൻ കൂടുതൽ സാധ്യതയുളള ഏഴു സ്ഥലങ്ങൾ കേന്ദ്രീകരിച്ചു ഫോറസ്റ്റ് ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ നീക്കം. തേനി കുരങ്ങിണി സംഭവത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. ഫയർഫോഴ്സിന്റെ സഹായത്തോടെയുള്ള ഈ സ്റ്റേഷനുകളിൽ തീയണയ്ക്കാൻ ആധുനിക സംവിധാനങ്ങളുണ്ടാകും.
ഫോറസ്റ്റ് സർവേ ഒാഫ് ഇന്ത്യ നൽകുന്ന സൂചനകളും റിപ്പോർട്ടുകളും അടിസ്ഥാനമാക്കി നിരീക്ഷണവും പ്രതിരോധ നടപടിയുമാകും പ്രധാന ചുമതല. പാലക്കാട്, ഇടുക്കി, വയനാട്, കണ്ണൂർ, തൃശൂർ എന്നീ ജില്ലകളിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്റ്റേഷന്റെ ഘടന, സ്ഥലം എന്നിവ സംബന്ധിച്ച് തീരുമാനം പിന്നീടുണ്ടാകും. ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമാണ് വനംവകുപ്പിന് ഇപ്പോൾ തീയണയ്ക്കലും തുടർ നടപടികളും.
പരമ്പരാഗത സംവിധാനങ്ങൾ മാത്രമായുള്ള നടപടി പ്രായോഗികമല്ലെന്നാണു ഉദ്യോഗസ്ഥരുടെ നിലപാട്. അതിനാൽ കാട്ടുതീ കൈകാര്യംചെയ്യാനായി മാത്രം സംവിധാനം വേണമെന്നാവശ്യപ്പെട്ടു വകുപ്പ് സർക്കാരിനു ശുപാർശ നൽകിയിരുന്നു. അതിനിടെ, അഞ്ചു ഹെക്ടറിൽ കൂടുതൽ വനം കത്തിനശിച്ചാൽ സംഭവത്തെക്കുറിച്ച് ഫ്ലയിങ് സ്ക്വാഡ് നേരിട്ട് അന്വേഷിക്കണമെന്നു വനംവകുപ്പ് മേധാവി നിർദേശം നൽകി.
സംഭവത്തിന്റെ കാരണം, നഷ്ടം, സ്വീകരിക്കേണ്ട നടപടികൾ എന്നിവ വിശദമാക്കുന്ന റിപ്പോർട്ടും നൽകണം. ബോക്സ് റിപ്പോർട്ടില്ല ഫണ്ടുമില്ല കാട്ടുതീ നിയന്ത്രണത്തിനു സഹായിക്കുന്ന വനസമിതികളുടെ പ്രവർത്തനത്തിന് ഇത്തവണ ഫണ്ടു ലഭിച്ചില്ല. ആദ്യഫണ്ട് ചെലവഴിച്ചതു സംബന്ധിച്ചു കേന്ദ്രത്തിനു റിപ്പോർട്ടു നൽകാത്തതാണ് ഇതിനു കാരണം. ഗ്രീൻമിഷൻ ഇന്ത്യാ പദ്ധതിയിൽ നിന്നാണ് ഫണ്ട് അനുവദിക്കുന്നത്.