മാവേലിക്കര∙ മാവേലിക്കരയിൽ 89 വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ വെള്ളിയാഴ്ച നഗരസഭാ പരിധിയിൽ ഹർത്താൽ. മാവേലിക്കര കണ്ടിയൂരില്‍ ഇന്നലെ രാത്രിയാണ് വയോധിക പീഡനത്തിനിരയായത്. ഇവരും മകളും ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. ഇന്നലെ അശ്വതി ഉത്സവം കാണാനായി മകള്‍ പുറത്തുപോയി രാവിലെ തിരികെ എത്തിയപ്പോഴാണു പീഡന വിവരം അറിയുന്നത്.
പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് മാവേലിക്കര നഗരസഭാ പരിധിയിൽ കോൺഗ്രസ്, വെള്ളിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തത്. പ്രതികൾക്കു കഞ്ചാവുമാഫിയയ്ക്കു ബന്ധമുണ്ടെന്നും ഇവരെ അമര്‍ച്ച ചെയ്യാൻ പൊലീസ് തയാറാകണമെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
അതേസമയം, വൃദ്ധയുടെ മുഖത്തും ജനനേന്ദ്രിയ ഭാഗത്തും മാരകമായ മുറിവുകള്‍ ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. അബോധാവസ്ഥയിലായിരുന്ന ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്ന് അക്രമിയുടേതെന്നു സംശയിക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ടെന്നും അതു പൊലീസിനെ ഏല്‍പ്പിച്ചതായും പ്രദേശവാസികള്‍ പറഞ്ഞു.