ധനുഷ് മകനാണെന്ന വാദം: ദമ്പതികളുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

മധുര∙ തെന്നിന്ത്യൻ സിനിമാ താരം ധനുഷ് മകനാണെന്ന ദമ്പതികളുടെ വാദം മദ്രാസ് ഹൈക്കോടതി തള്ളി. മധുര സ്വദേശികളായ മലാംപട്ടയിലുള്ള കതിരേശൻ – മീനാക്ഷി ദമ്പതികളാണ് തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷ് എന്ന് അവകാശപ്പെട്ടു ഹർജി നൽകിയത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഹർജി തള്ളിയത്. കേസ് തള്ളണം എന്നാവശ്യപ്പെട്ടു ധനുഷും ഹർജി നൽകിയിരുന്നു.

മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നൽകണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ദമ്പതിമാർ ഹാജരാക്കിയിരുന്നു. ധനുഷിന്റെ കൈമുട്ടിൽ കറുത്ത അടയാളവും തോളെല്ലിൽ കാക്കപ്പുള്ളിയുമുണ്ടെന്നുമാണു ദമ്പതികൾ ഹാജരാക്കിയ സ്കൂൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത്. എന്നാൽ പരിശോധനയിൽ ഈ അടയാളങ്ങൾ കണ്ടെത്താനായില്ല. ഇതോടെയാണു ഹർജി തള്ളാൻ കോടതി തീരുമാനിച്ചത്.