മന്ത്രി മണിയുടേത് നാട്ടുശൈലിയെങ്കില്‍ അത് മോശം ശൈലി: പെമ്പിളൈ ഒരുമൈ

നിരാഹാര സമരം ആരംഭിച്ച പെമ്പിളൈ ഒരുമൈ പ്രവർത്തക ഗോമതി പ്രസംഗിക്കുന്നു. ചിത്രം: അരവിന്ദ് ബാല

തൊടുപുഴ∙ മന്ത്രി എം.എം. മണി നേരിട്ടെത്തി മാപ്പു പറഞ്ഞാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നു പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻ. പെമ്പിളൈ ഒരുമൈ സമര നേതാക്കൾ രാവിലെ മുതൽ നിരാഹാരം തുടങ്ങി. മണിയുടേത് നാട്ടുശൈലിയെങ്കില്‍ അത് മോശം ശൈലിയാണ്. സ്ത്രീകളെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. സമരത്തെ എല്ലാ സ്ത്രീകളും പിന്തുണയ്ക്കുന്നുണ്ട്. തോട്ടങ്ങളിൽ സീസണായതു കൊണ്ടാണ് തൊഴിലാളികള്‍ സമരപ്പന്തലില്‍ എത്താത്തതെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ഗോമതി, കൗസല്യ, രാജേശ്വരി എന്നിവരാണു നിരാഹാരം നടത്തുന്നത്.

സമരപ്പന്തലിനു സമീപം ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ചാനലുകളുടെ ഡിഎസ്എന്‍ജി വാഹനങ്ങൾ നീക്കണമെന്ന് നേതാക്കൾ ആവശ്യപ്പെടുന്നു. ചിത്രം: അരവിന്ദ് ബാല

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠനും മൂന്നാറിൽ നിരാഹാര സമരം ആരംഭിച്ചു. സമരത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണ്. കെപിസിസി ജനറൽ സെക്രട്ടറി ലതികാ സുഭാഷും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

നിരാഹാര സമരം ആരംഭിച്ച പെമ്പിളൈ ഒരുമൈ പ്രവർത്തകർ. ചിത്രം: അരവിന്ദ് ബാല

മൂന്നാറിൽ പെമ്പിളൈ ഒരുമൈ സമരം ചെയ്യുന്ന സമരപ്പന്തലിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ പാർക്കു ചെയ്തിരിക്കുന്ന ദൃശ്യമാധ്യമങ്ങളുടെ ഒബി വാനുകൾ ഉടൻ മാറ്റണമെന്നു സിപിഎം – കോൺഗ്രസ് നേതാക്കൾ. പെമ്പിളൈ ഒരുമൈ സമരം നടക്കുന്നതും ഇതേ ഓട്ടോ സ്റ്റാൻഡിലാണ്. ഇപ്പോൾ സീസണാണെന്നും കൂടുതൽ ഓട്ടം കിട്ടുന്നത് ഈ സമയത്താണെന്നും നേതാക്കൾ അറിയിച്ചു. പെമ്പിളൈ ഒരുമൈ നേതാക്കളെ അറസ്റ്റു ചെയ്തു നീക്കുമെന്നും സൂചനയുണ്ട്.

അതേസമയം, മൂന്നാറിലെ മാധ്യമപ്രവർത്തകരെ തല്ലിയാൽ തീരുന്ന പ്രശ്നമേ മൂന്നാറിലൂള്ളൂവെന്നു ഡിവൈഎഫ്ഐ നേതാവ് സുരേഷ് ദേവികുളത്തിന്റെ ഭീഷണിയും പുറത്തുവന്നിട്ടുണ്ട് ഫെയ്സ്ബുക്കിലൂടെയാണു ഭീഷണി.

ഇതിനിടെ, മണി വിഷയത്തിൽ സിപിഎമ്മിന്റെ നയവിശദീകരണ യോഗം ഇന്നു ഉച്ചയ്ക്ക് ഒന്നിന് മൂന്നാറിൽ നടക്കും. പെമ്പിളൈ ഒരുമൈ സമരപ്പന്തലിനു സമീപമാണു യോഗം. മുന്നോടിയായി പാർട്ടി പ്രവർത്തകരുടെ പ്രകടനവും ഉണ്ട്. വൻ പൊലീസ് സംഘം മൂന്നാറിലെത്തിയിട്ടുണ്ട്.