കീവ്∙ അവിശ്വസനീയം എന്നേ വിഡിയോ കാണുന്നവരെല്ലാം പറയൂ. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ കുടിവെള്ളപൊപ്പ് പൊട്ടി റോഡുപിളർന്നു വെള്ളം കുതിച്ചുപൊങ്ങിയത് എഴുനില കെട്ടിടപ്പൊക്കത്തിൽ. കാറുകളും കെട്ടിടങ്ങളും റോഡും നശിച്ചു. ആർക്കും പരിക്കേറ്റില്ലെന്നത് ആശ്വാസമായി. അപകടകാരണം വ്യക്തമല്ല.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണു റോഡിനടിയിലൂടെ പോകുന്ന വലിയ പൈപ്പു പൊട്ടിയത്. അപകടത്തിനു തൊട്ടുമുമ്പു റോഡിൽ പ്രകമ്പനമുണ്ടായി. അരികിലുള്ള വാഹനങ്ങളും കെട്ടിടങ്ങളും ചെറുതായി ഇളകി. പക്ഷേ വൻഅപകടത്തിന്റെ മുന്നറിയിപ്പാണെന്ന് ആർക്കും മനസിലായില്ല. നിമിഷങ്ങൾക്കകം റോഡും പരിസരവും ചെളിക്കളമായി.
സിസിടിവി കാമറകളിലാണ് പൈപ്പുപൊട്ടലിന്റെ ഭീകരത വെളിപ്പെട്ടത്. ഒന്നിലധികം വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ റോഡരുകിലൂടെ പോകുമ്പോഴാണ് സംഭവം. എന്നാൽ വെള്ളവും ചെളിയും വീണു കാമറ മൂടിയതിനാൽ അവർക്കെന്തുപറ്റിയെന്നു ദൃശ്യങ്ങളിൽ വ്യക്തമല്ല.
നിറുത്തിയിട്ടിരുന്ന കാറുകളെ വകഞ്ഞുമാറ്റി വെള്ളം മുകളിലേക്കു കുതിക്കുന്നതു വിഡിയോയിൽ തെളിഞ്ഞുകാണാം. സമീപത്തെ കെട്ടിടത്തിനും കേടുപാടുണ്ടായി. ചെളിയുംകല്ലും വീണു കാറുകളുടെ ചില്ലുകൾ പൊട്ടിതകർന്നു. വീടുകളുടെയും കടകളുടെയും വാതിലുകളും ജനലുകളും മുമ്പിലെ വഴികളും നശിച്ചു. പ്രളയമുണ്ടാതു പോലെയാണ് കീവ് ഇപ്പോഴെന്നു പ്രാദേശിക മാധ്യമപ്രവർത്തകൻ വിശദീകരിച്ചു.