ജിഷ്ണു കേസ്: പി. കൃഷ്ണദാസിനു കേരളത്തിൽ പ്രവേശിക്കുന്നതിനു വിലക്ക്

ന്യൂഡൽഹി∙ നെഹ്റു ഗ്രൂപ്പ് ചെയർമാന്‍ പി. കൃഷ്ണദാസിനു കേരളത്തിൽ പ്രവേശിക്കുന്നതിനു സുപ്രീം കോടതിയുടെ വിലക്ക്. കോയമ്പത്തൂരിൽത്തന്നെ തുടരണമെന്നു വ്യക്തമാക്കിയ കോടതി, അവിടെനിന്നു പുറത്തുപോകാൻ പാടില്ലെന്നും നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ മാത്രം കേരളത്തിലെത്താം. കേസ് അന്വേഷണം ഏറ്റെടുക്കുന്നതിനെക്കുറിച്ചു സിബിഐ രണ്ടാഴ്ചയ്ക്കകം നിലപാടറിയിക്കണമെന്നും ജിഷ്ണു കേസും ഷഹീർ ഷൗക്കത്തലി കേസും പരിഗണിച്ച് കോടതി ഉത്തരവിട്ടു.

കൃഷ്ണദാസിന് കോളജുകളിൽ പോകേണ്ടതുണ്ടെന്നും അതിനാൽ കേരളത്തിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, ‘കുട്ടികളാണ് പഠിക്കുന്നത് കൃഷ്ണദാസ് അല്ലല്ലോ’ എന്നായിരുന്നു കോടതിയുടെ മറുപടി. പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സിബിഐ കേസ് അന്വേഷിക്കണമെന്ന സർക്കാർ ഉത്തരവു നിലവിലിരിക്കെ ജാമ്യ ഹർജികളിൽ തീരുമാനം എടുക്കുന്നില്ലെന്നും സിബിഐയുടെ തീരുമാനം അറിഞ്ഞശേഷം ജാമ്യത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നും കോടതി അറിയിച്ചു.