കൂട്ട മരണങ്ങളിലും ഒന്നും മിണ്ടാതെ പ്രധാനമന്ത്രി; മുഖ്യമന്ത്രിയുടെ സന്ദർശനവും വൈകി

ഗോരഖ്‌പുർ∙ ബാബ രാഘവ്‌ദാസ് സർക്കാർ മെഡിക്കൽ കോളജിലെ ദുരന്തത്തിൽ ഇതുവരെ അനുശോചനം രേഖപ്പെടുത്താത്ത പ്രധാനമന്ത്രിക്കെതിരെ  പ്രതിഷേധമുയരുന്നു. എന്തു സംഭവമുണ്ടായാലും സമൂഹമാധ്യമത്തിൽ ഉടൻ പ്രതികരിക്കുകയും ദുരന്തങ്ങളിൽ അനുശോചിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ മാത്രം മൗനം പാലിച്ചതാണു ചർച്ചയായത്.

സംഭവം നിരന്തരമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികൾക്ക് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ചുമതലപ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്‌തമാക്കിയിരുന്നു. എന്നാൽ കൂട്ടമരണം ഉണ്ടായിട്ടും

പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്താത്തതു വിവാദമായി. മുഖ്യമന്ത്രിയുടെ മണ്ഡലമായിരുന്നിട്ടും ദുരന്തം നടന്ന് മൂന്നു ദിവസത്തിനു ശേഷം മാത്രം യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തിയതും വിമർശന വിധേയമായിട്ടുണ്ട്.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്ങും ദുരന്തത്തിന്റെ ഗൗരവം കുറച്ചുകാണുന്ന സമീപനമാണ് സ്വീകരിച്ചതെന്ന ആക്ഷേപവും ഉയർന്നു.