പൊതുസ്ഥലത്ത് മദ്യപാനം സമ്മതിക്കില്ല; ഗോവയിലും വരുന്നു നിരോധനം

Representational image

പനജി∙ ഇന്ത്യയുടെ ‘പാർട്ടി തലസ്ഥാനമായ’ ഗോവയിലേക്കും മദ്യപാനത്തിന് നിരോധനമെത്തുന്നു. പൊതുസ്ഥലത്തെ മദ്യപാനത്തിനു നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ. മദ്യപാനികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വർധിച്ച സാഹചര്യത്തിലാണ്  നീക്കമെന്ന് പനജിയിൽ ഒരു പൊതുചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് എക്സൈസ് ആക്ടിൽ ആവശ്യം വേണ്ട ഭേദഗതികൾ കൊണ്ടുവരും. അടുത്തമാസത്തോടെ ഇതുണ്ടാകും. നവംബറിലാണ് ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേള ഗോവയിൽ നടക്കുക. ഗോവയിലെ ടൂറിസം സീസണിന്റെയും തുടക്കം ഇതോടനുബന്ധിച്ചാണ്. പൊതുസ്ഥലത്തെ പുകവലിക്ക് ഗോവയിൽ നിരോധനമുണ്ടെങ്കിലും മദ്യപാനത്തിന് കാര്യമായ വിലക്കില്ല.

മദ്യത്തിന് വിലക്കുറവായതിനാൽത്തന്നെ പൊതുസ്ഥലത്ത് മദ്യപാനവും സുലഭം. ചലച്ചിത്രമേള സമയത്ത് ബിയർ പാർലറുകളും പൊതുസ്ഥലങ്ങളിൽ തുറക്കാറുണ്ട്. സർക്കാർ അനുമതിയോടെയാണ് ഇത്. കാർണിവലുകളിലും ടൂറിസം മേളകളിലുമെല്ലാം ഇത്തരത്തിൽ പെതുസ്ഥലങ്ങളിൽ താത്കാലിക ‘ബിയർ പബ്’ കാണാം. ഇവയ്ക്കുൾപ്പെടെ നിരോധനം ബാധകമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇപ്പോൾ തന്നെ ചില തിരഞ്ഞെടുക്കപ്പെട്ടയിടങ്ങളിൽ മദ്യപാനത്തിന് വിലക്കുണ്ട്. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന ബീച്ചുകളിൽ ഉൾപ്പെടെ ഇത് ബാധകമാണ്. ബീച്ചുകളില്‍ മദ്യപശല്യത്തെക്കുറിച്ച് പൊതുജനങ്ങളിൽനിന്ന് പരാതികൾ ഏറിയതോടെയായിരുന്നു ഇത്. മുൻ എക്സൈസ് കമ്മിഷണർ അശോക് ദേശായി അധ്യക്ഷനായുള്ള സമിതിയുടെ ശുപാർശ പ്രകാരമാണ് ഇതു സംബന്ധിച്ച് എക്സൈസ് നിയമത്തിൽ കഴിഞ്ഞ വർഷം ഭേദഗതി വരുത്തിയത്. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം.

നിലവിലെ എക്സൈസ് ആക്ടിൽ ഭേദഗതി വരുത്തി ഒക്ടോബർ അവസാനത്തോടെ വിജ്ഞാപനവും പുറത്തിറക്കാനാണ് നീക്കം. 1964ലെ ഗോവ, ദാമൻ ആൻഡ് ദിയു എക്സൈസ് ആക്ട് പ്രകാരമാണ് നിലവിൽ ഗോവയിൽ മദ്യശാലകൾക്ക് ലൈസൻസ് നൽകുന്നത്.

മദ്യപാനത്തിനുള്ള നിരോധനത്തോടൊപ്പം റോഡിലെ സുരക്ഷയിലും സർക്കാർ ശ്രദ്ധ ചെലുത്തുമെന്ന് പരീക്കർ അറിയിച്ചു. സംസ്ഥാനത്ത്ഇ രുചക്രവാഹനങ്ങൾ ഓടിക്കുന്ന എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കും. അല്ലാത്തവരിൽ നിന്ന് പിഴയീടാക്കുകയും ഹെൽമറ്റ് ധരിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യും– മുഖ്യമന്ത്രി പറഞ്ഞു.