കൊല്ലം∙ പിണറായി സര്‍ക്കാര്‍ അലുമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (അലിൻഡ്) കൈമാറിയതു സര്‍ക്കാരിനെയും തൊഴിലാളികളെയും ഇടപാടുകാരെയും പറ്റിച്ചു കോടികളുമായി കടന്ന മുന്‍ചരിത്രമുള്ള വ്യവസായ ഗ്രൂപ്പിന്. അലിന്‍ഡ് ഏറ്റെടുത്ത സൊമാനി ഗ്രൂപ്പ് 50 കോടിയിലധികം രൂപ ബാധ്യത വരുത്തിയാണ് അഞ്ചുവര്‍ഷം മുമ്പ് ആലപ്പുഴയില്‍ എക്സല്‍ ഗ്ലാസസ് പൂട്ടി കടന്നുകളഞ്ഞത്. അതും സര്‍ക്കാര്‍ സഹായംവാങ്ങി ഉല്‍പ്പാദനം പുനരാരംഭിച്ചു രണ്ടുവര്‍ഷം തികയുംമുൻപായിരുന്നു ആ കടന്നുകളയൽ.
പലതവണ പൂട്ടി തുറന്ന എക്സല്‍ ഗ്ലാസസ് ലിമിറ്റഡിന് അവസാനമായി താഴുവീണതു 2012 ഡിസംബര്‍ എട്ടിനാണ്. ആനുകൂല്യങ്ങളൊന്നും നല്‍കാതെ മുന്നൂറിലേറെ തൊഴിലാളികളെ പറഞ്ഞുവിട്ടപ്പോള്‍ ഈ അടച്ചുപൂട്ടലിന്റെ കാരണം തൊഴില്‍ തര്‍ക്കമോ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവോ ആയിരുന്നില്ല. ഗ്ലാസ് നിര്‍മിക്കാനുള്ള ഫര്‍ണസിന്റെ കേടുപാടുകള്‍ മാത്രമായിരുന്നു.
നടത്തിക്കൊണ്ടുപോകുന്നതിനേക്കാള്‍ ലാഭം അടച്ചിടുന്നതാണെന്ന കോര്‍പറേറ്റ് ബുദ്ധിയാണു കമ്പനി പൂട്ടാന്‍ കാരണമെന്നാണു തൊഴിലാളി നേതാക്കള്‍ പറയുന്നത്. ഏഴു ബാങ്കുകളിലായി കമ്പനിക്കുണ്ടായിരുന്ന 30 കോടിയിലേറെ രൂപയുടെ ബാധ്യത കമ്പനി പൂട്ടിയതോടെ ചെറിയ തുകയില്‍ ഒത്തുതീര്‍പ്പായി. നികുതി ഇനത്തിലുണ്ടായിരുന്ന കുടിശികയില്‍ സര്‍ക്കാര്‍ ഇളവുനല്‍കി. മനപ്പൂര്‍വം വരുത്തിവച്ച കടങ്ങളില്‍ കോടികളുടെ ഇളവു സമ്പാദിച്ചാണു കമ്പനി പൂട്ടികിടക്കുന്നതെന്നാണു തൊഴിലാളി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. പൂട്ടിക്കിടന്ന കമ്പനി തുറക്കാന്‍ കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ അവസാനകാലത്ത് 14.5 കോടി രൂപ സഹായം നല്‍കിയിട്ടും വ്യവസായം മുന്നോട്ടുകൊണ്ടുപോകാന്‍ സൊമാനി ഗ്രൂപ്പിനായില്ല.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ഒരു വര്‍ഷം കൊണ്ടു തുറക്കുമെന്നു തൊഴിലാളി യൂണിയനുകള്‍ക്ക് എഴുതി നല്‍കിയാണു സൊമാനി ഗ്രൂപ്പ് ആലപ്പുഴ വിട്ടത്. തുറക്കാന്‍ ഇനി ഒരു ശ്രമമുണ്ടായാല്‍ കോടികളുടെ ബാധ്യതകള്‍ ഒഴിവാക്കിത്തരണമെന്നാവും സൊമാനി ഗ്രൂപ്പിന്റെ ഡിമാന്‍ഡ്.
അലിൻഡിൽ സംഭവിക്കുന്നത്
വ്യവസായ വകുപ്പിനു കീഴിലുള്ള അലുമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (അലിൻഡ്) കോടികൾ വിലമതിക്കുന്ന ഭൂമി കൈക്കലാക്കാൻ ഉത്തരേന്ത്യൻ ലോബി നടത്തുന്ന നീക്കത്തിനു പിന്നിൽ ഉന്നതതല ഇടപെടലെന്നാണു സൂചന. പാട്ടക്കാലാവധി കഴിഞ്ഞിട്ടും സൊമാനി ഗ്രൂപ്പ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് അട്ടിമറിച്ചാണു നീക്കം. പാട്ടഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന വ്യവസായ വകുപ്പിന്റെ മുൻ തീരുമാനവും അട്ടിമറിക്കപ്പെട്ടു.
കമ്പനിയുടെ പ്രമോട്ടർമാരായ സൊമാനി ഗ്രൂപ്പിന് അലിൻഡിന്റെ കുണ്ടറയിലെ യൂണിറ്റ് തുറന്നുപ്രവർത്തിപ്പിക്കാൻ നൽകിയ അനുമതിയാണു ഭൂമികൈമാറ്റത്തിനു വഴിയൊരുക്കിയത്. ഒന്നരപ്പതിറ്റാണ്ടിലേറെ മുൻപു പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സൊമാനി ഗ്രൂപ്പിനു വീണ്ടും കൈമാറാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. കുണ്ടറ യൂണിറ്റിൽ ഉൽപാദനം പുനരാരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 17നു മുഖ്യമന്ത്രി നിർവഹിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല.
ഭൂമി തിരിച്ചുപിടിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞ ജൂൺ 26ന് ആണു സമർപ്പിച്ചത്. ജൂലൈ 31നു മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കുണ്ടറയിലെ ഭൂമി സൊമാനി ഗ്രൂപ്പിനു വീണ്ടും നൽകാൻ തീരുമാനമെടുത്തു. ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ നേരത്തേ വ്യവസായ മന്ത്രി എ.സി.മൊയ്തീൻ വിളിച്ച യോഗം റദ്ദാക്കുകയും ചെയ്തു.
സൊമാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരിക്കെ പാട്ടത്തുക, നികുതി, തൊഴിലാളികളുടെ ആനുകൂല്യങ്ങൾ തുടങ്ങിയ ഇനങ്ങളിൽ കോടികളുടെ കുടിശിക അടച്ചിട്ടില്ല. കുണ്ടറയിലെയും ഹൈദരാബാദിലെയും രണ്ടു യൂണിറ്റുകളും ഒഡീഷയിലെ ഒരു യൂണിറ്റും 1998 മുതൽ പ്രവർത്തനം നിർത്തിവച്ചു. കമ്പനി തുറക്കാൻ പിന്നീടു നടന്ന നീക്കങ്ങളെല്ലാം വിവിധ കാരണങ്ങളാൽ തടസ്സപ്പെട്ടു. ഇ.പി.ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ പാട്ടക്കാലാവധി നീട്ടിക്കൊടുക്കേണ്ടതില്ലെന്നു തീരുമാനമെടുത്തിരുന്നു.