വീട്ടിൽ കയറി ഭീകരാക്രമണം: കശ്മീരിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

ശ്രീനഗർ ∙ കശ്മീരിൽ ബിഎസ്എഫ് ഭടനെ ഭീകരർ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തി. ആക്രമണത്തിൽ നാല് കുടുംബാംഗങ്ങൾക്കും പരുക്കേറ്റു. ഇതിലൊരാളുടെ നില അതീവ ഗുരതരമാണ്. ബിഎസ്ഫിലെ 73–ാം ബെറ്റാലിയനിലെ റമീസ് അഹമ്മദ് പാരെ(30) ആണ് വീരമൃത്യു വരിച്ചത്. ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ ശക്തമാക്കിയെന്ന് സൈന്യം അറിയിച്ചു.

വടക്കൻ കശ്മീരിലെ ഹജ്ജനിൽ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. വീട്ടിൽ അതിക്രമിച്ചു കയറിയ ഭീകരർ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. റമീസ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇദ്ദേഹത്തിന്റെ പിതാവിനും രണ്ടു സഹോദരങ്ങൾക്കും മറ്റൊരു ബന്ധുവിനും വെടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി ബിഎസ്എഫിലാണ് റമീസ്. വീട്ടിൽ കുടുംബാംഗങ്ങളുമായി അവധിക്കാലം ആഘോഷിക്കുകയായിരുന്നു അദ്ദേഹം.

ഹീനവും മനുഷ്യത്വരഹിതവുമായ ആക്രമണമാണ് ഭീകരർ നടത്തിയതെന്ന് ജമ്മു കശ്മീർ ഡിജിപി എസ്പി വൈദ് പറഞ്ഞു. ആക്രമണം നടത്തിയവരെ എത്രയും വേഗം പിടികൂടാൻ പൊലീസിനും സുരക്ഷാ സേനയ്ക്കും നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

ബന്ധുവീട്ടിൽ വിവാഹച്ചടങ്ങിനു പോയ ലഫ്. ഉമർ ഫയാസ് ഭീകരരുടെ വെടിയേറ്റു മരിച്ചത് ഈ വർഷം തന്നെ മേയ് 9നാണ്. ഇതിനുപിന്നാലെയാണ് കശ്മീരിലെ ഇന്ത്യൻ സേനയെ ഞെട്ടിച്ച് വീണ്ടും ആക്രമണം നടന്നത്.