വാങ്ങാൻ ആളുണ്ടെങ്കിൽ എയർ ഇന്ത്യ വിൽക്കാൻ തയാർ: കേന്ദ്രസർക്കാർ

ന്യൂഡൽഹി ∙ നഷ്ടത്തിൽ മുങ്ങിയ എയർ ഇന്ത്യയെ സർക്കാർ പൂർണമായും കൈവിടുന്നു. വാങ്ങാൻ ആളുണ്ടെങ്കിൽ എയർ ഇന്ത്യയെ വിൽക്കാൻ കേന്ദ്രം തയാറാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

എയർ ഇന്ത്യയുടെ കടബാധ്യത താങ്ങാവുന്നതല്ലെന്നും സ്വകാര്യവൽകരണം ആവശ്യമാണെന്നും സർക്കാർ നടപടി ആറു മാസത്തിനുള്ളിൽ ഉണ്ടാകുമെന്നും കഴിഞ്ഞ ജൂണിൽ നിതി ആയോഗ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിൽക്കാനുള്ള തീരുമാനമെടുത്തത്. സ്വകാര്യവൽക്കരണം ഉൾപ്പെടെ പല മാർഗങ്ങൾ തേടിയ ശേഷമാണ് വിറ്റൊഴിയാൻ തീരുമാനിച്ചത് എന്നാണ് സർക്കാർ വീശദീകരണം.

എയർ ഇന്ത്യ ഓഹരി വാങ്ങാൻ ടാറ്റാ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എയർ ഇന്ത്യയുടെ ബാധ്യത ഇപ്പോൾ 52,000 കോടി കവിഞ്ഞു. ഓരോ വർഷവും 4000 കോടി വീതം ബാധ്യത കൂടുന്നുമുണ്ട്. കഴിഞ്ഞ യുപിഎ സർക്കാർ നൽകിയ 30,000 കോടിയുടെ സാമ്പത്തിക പാക്കേജിന്റെ പിൻബലത്തിലാണ് എയർ ഇന്ത്യ പിടിച്ചുനിൽക്കുന്നത്. എയർ ഇന്ത്യയെ വിൽക്കുന്നതിലൂടെ ഈ സാമ്പത്തിക വർഷത്തിൽ 72,500 കോടി രൂപ സമാഹരിക്കാമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. 

മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാനുള്ള നീക്കവും സജീവമാണ്. ജനറൽ ഇൻഷുറൻസ് കോർപറേഷൻ (ജിഐസി), ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻപിസിഐൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഹെലികോപ്ടർ‌ നിർമാണ കമ്പനി പവൻ ഹാൻസ് തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്.