യുപിയിൽ ഭർത്താവിന്റെയും കുഞ്ഞിന്റെയും മുന്നിൽ യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി

മുസഫർനഗർ∙ ഉത്തർപ്രദേശിൽ മുപ്പതുകാരിയെ ഭർത്താവിന്റെയും പിഞ്ചുകുഞ്ഞിന്റെയും മുന്നിൽവച്ച് കൂട്ടമാനഭംഗത്തിനിരയാക്കി. നാലുപേർ ചേർന്നാണു മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിലിട്ടു അമ്മയെ ക്രൂരമായി പീഡിപ്പിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുമ്പോൾ കാറിലെത്തിയ സംഘം ആയുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ തട്ടിയെടുത്തശേഷം ഭർത്താവിനെ മർദിച്ച് അവശനാക്കി. യുവതിയെ അടുത്തുള്ള കരിമ്പിൻ പാടത്തേക്കു വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. ഭർത്താവിനെ കെട്ടിയിട്ടശേഷമായിരുന്നു സംഘത്തിന്റെ അതിക്രമം.

കരഞ്ഞു ബഹളം വെച്ചാൽ കുഞ്ഞിനെ കൊല്ലുമെന്നും വിവരം പുറത്തുപറയരുതെന്നും അക്രമികൾ യുവതിയോടും ഭർത്താവിനോടും പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഭർത്താവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസുകാർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തു. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.