മൃതദേഹത്തോടും ക്രൂരത; യുപിയിൽ വീട്ടമ്മയെ ആക്രമിച്ച് കൊന്ന് പീഡിപ്പിച്ചു

ബറേലി∙ മരവിച്ച മനുഷ്യത്വത്തെ സാക്ഷിയാക്കി യുപിയിൽ അതിക്രൂരത. വീട്ടമ്മയെ ആക്രമിച്ചു കൊന്നശേഷം ക്രൂരമായി മാനഭംഗപ്പെടുത്തിയ രണ്ടുപേർ പിടിയിൽ. സിബി ഗഞ്ച് മേഖലയിലാണു സംഭവം. ബറേലിയിലെ ശരണ്യ ഗ്രാമത്തിലുള്ള റിങ്കു (20), സർജു (19) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

പൊലീസ് പറയുന്നത്: നാലു മക്കളുടെ അമ്മയായ യുവതിക്കു നേരെയായിരുന്നു യുവാക്കളുടെ ആക്രമണം. മാനഭംഗശ്രമം തടുത്ത വീട്ടമ്മയെ രണ്ടു പ്രതികളും ചേർന്നു വടി കൊണ്ടടിച്ച് അവശയാക്കി. ഗുരുതരമായി പരുക്കേറ്റ യുവതി ബോധംകെട്ടു വീണു. തുടര്‍ന്ന് വീട്ടമ്മയെ ഇരുവരും സമീപത്തെ പാടത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി.

തലയ്ക്കടിയേറ്റു വീട്ടമ്മ മരിച്ചെങ്കിലും യുവാക്കൾ വിട്ടില്ല. മൃതദേഹവുമായി ഇരുവരും ലൈംഗികബന്ധത്തിലേർപ്പെട്ടു. ശേഷം മൃതദേഹം പാടത്തുപേക്ഷിച്ചു രക്ഷപെട്ടു. ഒക്ടോബർ രണ്ടിനായിരുന്നു സംഭവം. യുവതിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് അന്വേഷിച്ചപ്പോഴാണു പീഡന വിവരവും കൊലപാതകവും അറിയുന്നത്.

ഒക്ടോബർ മൂന്നിന് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കൃത്യത്തിനുശേഷം സ്ത്രീയുടെ മൊബൈൽ ഫോണുമായാണു പ്രതികൾ സ്ഥലംവിട്ടത്. ഈ ഫോണിനെ പിന്തുടർന്നുള്ള നീക്കമാണു പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. രക്തം പുരണ്ട വടി മൃതദേഹത്തിനു സമീപത്തുനിന്നു കിട്ടിയിരുന്നു.

പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. കൊലപാതക കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർ‌ട്ടം റിപ്പോർട്ട് കിട്ടുന്നതോടെ കൂടുതൽ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുമെന്നു ബറേലി എസ്പി: രോഹിത് സിങ് സജ്‍വാൻ പറഞ്ഞു.