സോളർ: പരസ്യപ്രതികരണത്തിന് ഹൈക്കമാൻഡിന്റെ വിലക്ക്; നേതാക്കളെ ഡൽഹിയിലേക്കു വിളിപ്പിച്ചു

തിരുവനന്തപുരം∙ സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ സർക്കാർ ഒരുങ്ങവെ കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണം ഹൈക്കമാൻഡ് വിലക്കി. കമ്മിഷൻ റിപ്പോർട്ട് പൂർണമായി പുറത്തുവന്നിട്ടു മാത്രം പരസ്യപ്രതികരണം നടത്തിയാൽമതിയെന്ന നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല, മുതിർന്ന നേതാക്കളെ കേന്ദ്ര നേതൃത്വം ഡൽഹിക്കു വിളിപ്പിച്ചിട്ടുമുണ്ട്. സോളർ കമ്മിഷൻ റിപ്പോർട്ട് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്നാണ് സൂചന.

ഉമ്മൻ ചാണ്ടിയെ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിയിലേക്കു വിളിപ്പിച്ചതിനെത്തുടർന്ന് പത്തനംതിട്ട ജില്ലയിൽ നാളെ അദ്ദേഹം പങ്കെടുക്കേണ്ട കോൺഗ്രസ് കുടുംബ സംഗമങ്ങൾ മാറ്റി. കുടുംബ സംഗമങ്ങൾ 19നു നടക്കുമെന്ന് ഡിസിസി പ്രസിഡ‍ന്റ് അറിയിച്ചു. ഡല്‍ഹിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എ.കെ. ആന്‍റണിയുമായി ചര്‍ച്ച നടത്തി. എം.എം. ഹസൻ, വി.ഡി. സതീശൻ എന്നിവരെയും രാഹുൽ വിളിപ്പിച്ചിട്ടുണ്ട്. നേതാക്കളെല്ലാം ഇന്നു വൈകിട്ടുതന്നെ ഡൽഹിയിലെത്തും. നാളെയാണ് രാഹുലുമായുള്ള കൂടിക്കാഴ്ച.