വിവാഹത്തിന് കാമുകൻ ആവശ്യപ്പെട്ട പണമുണ്ടാക്കാൻ യുവതി വൃക്ക വിൽക്കാനെത്തി

ന്യൂഡൽഹി∙ വിവാഹം കഴിക്കണമെങ്കിൽ പണം നൽകണമെന്ന കാമുകന്റെ ആവശ്യം നിറവേറ്റാൻ വൃക്ക വിൽക്കാനെത്തിയ യുവതിയെ ഡൽഹി വനിതാ കമ്മിഷൻ ഇടപെട്ടു രക്ഷപ്പെടുത്തി. ബിഹാറിലെ ലഖിസരയിൽനിന്നുള്ള ഇരുപത്തൊന്നുകാരിയാണു വൃക്ക നൽകാനായി ഡൽഹിയിലെ ആശുപത്രിയിൽ എത്തിയത്. എന്നാൽ വൃക്ക തട്ടിപ്പ് റാക്കറ്റിന്റെ ഇടപെടലെന്നു സംശയം തോന്നിയ ‍ഡോക്ടർ പൊലീസിനെയും വനിതാ കമ്മിഷനെയും വിവരം അറിയിച്ചു. ഇതോടെയാണു പെൺകുട്ടി രക്ഷപ്പെട്ടത്.

കാമുകനെ വിവാഹം ചെയ്യാൻ പുഷ്പ വീട്ടുകാരോടു വഴക്കിട്ടു മുറാദാബാദിലേക്കു പോയി. എന്നാൽ വിവാഹം ചെയ്യണമെങ്കിൽ 1,80,000 രൂപ വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഈ തുക കണ്ടെത്താനായി വൃക്ക വിൽക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ വനിതാ കമ്മിഷൻ അംഗങ്ങൾ ഇവർക്കു കൗൺസലിങ് നൽകി. എന്നാൽ കാമുകനെതിരെ കേസ് കൊടുക്കണമെന്ന കൗൺസലറുടെ നിർദേശം അവർ സ്വീകരിച്ചില്ല.

പിന്നീടു വീട്ടുകാരെത്തി യുവതിയെ ബിഹാറിലേക്കു കൊണ്ടുപോയി. കേസ് ബിഹാർ വനിതാ കമ്മിഷനു കൈമാറി. കാമുകനെതിരെ കേസെടുക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.