വിലക്ക് ശരിവച്ചതിനെതിരെ അപ്പീൽ നൽകുന്നത് ചർച്ചചെയ്തു തീരുമാനിക്കും: ശ്രീശാന്ത്

ദുബായ്∙ ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ബിസിസിഐ‌‌യു‌ടെ ഇരട്ടത്താപ്പ് നിലപാടിനെതിരെ പോരാടും. കേരളത്തിനായി രഞ്ജി ട്രോഫിയിൽ കളിക്കുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു.

ഐപിഎൽ ഒത്തുകളി വിവാദത്തിൽ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവു ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ബിസിസിഐ നൽകിയ അപ്പീൽ അനുവദിച്ചാണു ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ബിസിസിഐയുടെ അച്ചടക്ക നടപടിയിൽ ഇടപെടാൻ ഹൈക്കോടതിക്കു സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്കുനീക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കോടതി അംഗീകരിക്കുകയായിരുന്നു.