ഗിസാ പിരമിഡിന്റെ നിഗൂഢത വർധിപ്പിക്കുന്ന വെളിപ്പെടുത്തൽ; വായുരഹിത മണ്ഡലം കണ്ടെത്തി

പാരിസ്∙ ലോകാദ്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ ഗിസ പിരമി‍ഡിൽ നൂറടിയിലേറെ നീളത്തിലുള്ള വായുരഹിതസ്ഥലം കണ്ടെത്തി. സ്കാൻപിരമിഡ്സ് പ്രോജക്ടിന്റെ ഭാഗമായുള്ള രാജ്യാന്തര ഗവേഷകരാണു വായുരഹിത സ്ഥലം കണ്ടെത്തിയത്. 2015 മുതൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോൾ ജാപ്പനീസ്, ഫ്രഞ്ച് ശാസ്ത്രജ്ഞർ പുറത്തുവിട്ടിരിക്കുന്നത്. പിരമിഡിന്റെ ഗ്രാൻഡ് ഗാലറിയുടെ വലുപ്പത്തോടു സമാനമാണ് ഇപ്പോൾ കണ്ടെത്തിയ വായുരഹിതസ്ഥലത്തിന്റെ വലുപ്പവും.

അതേസമയം, നിഗൂഢത നിറഞ്ഞ ഇങ്ങനെയൊരു നിർമിതിയുടെ ഉദ്ദേശമെന്തെന്നും ഇവിടെയെന്താണുള്ളതെന്നും ഒരെണ്ണമാണോ അതോ വിവിധ വായുരഹിത മണ്ഡലങ്ങളുണ്ടോയെന്നതിലും വ്യക്തതയില്ല. നേരത്തേ, പിരമിഡിന്റെ വടക്കൻ മുഖഭാഗത്തു ചെറിയ വായുരഹിത സ്ഥലം സ്കാൻപിരമി‍ഡ്സ് കണ്ടെത്തിയിരുന്നു.

മൗഗ്രഫി എന്ന സാങ്കേതികവിദ്യയാണു ഗവേഷകർ ഉപയോഗിച്ചത്. വലിയ പാറകൾക്കുള്ളിലെ സാന്ദ്രതാ വ്യത്യാസം മനസ്സിലാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്. ബിസി 2509നും 2483നും ഇടയിൽ ഖുഫു ഫറവോയുടെ ഭരണകാലത്താണു ഗിസായിലെ പിരമിഡ് നിർമിച്ചത്. ഈജിപ്തിലെ പിരമിഡുകളിൽ ഏറ്റവും വലിയതാണ് ഗിസ പിരമിഡ്.