തുരങ്കങ്ങളിൽ ഒളിച്ചിരുന്ന് ഐഎസ് ആക്രമണം; വിറങ്ങലിച്ച് സിറിയൻ സൈന്യം

അമ്മാൻ∙ സിറിയയിൽ സൈന്യത്തിനുനേരെ ഒളിയാക്രമണം നടത്തി തിരിച്ചടിച്ച് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്). ഭീകരസംഘടനയുടെ അവസാന ശക്തികേന്ദ്രമായ അല്‍ബു കമൽ സൈന്യത്തിൽനിന്ന് ഐഎസ് തിരികെ പിടിച്ചു. ഇറാഖിന്റെ അതിർത്തിയിൽ യൂഫ്രട്ടീസ് നദീതീരത്തുള്ള അൽബു കമൽ പിടിക്കാനുള്ള പോരാട്ടത്തിൽ ഷിയ ഗ്രൂപ്പുകളും റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുടെ സൈന്യങ്ങളും സിറിയയെ സഹായിച്ചിരുന്നു. എന്നാൽ കനത്ത പോരാട്ടത്തിൽ അൽബു കമലിൽനിന്ന് സൈന്യം പിൻവാങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

മേഖലയിലെ പ്രശ്നങ്ങൾ നിരീക്ഷിക്കുന്ന സംഘടനകളും പ്രദേശവാസികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരരെ ഇറാഖ് അതിർത്തിയോടു ചേർന്നുള്ള മരുഭൂമിയിലേക്കു തുരത്തിയെന്നായിരുന്നു സൈന്യത്തിന്റെ അവകാശവാദം. ഇവരെ സൈന്യം പിന്തുടരുകയും ചെയ്തു. എന്നാൽ നഗരത്തിന്റെ ഹൃദയഭാഗത്ത് തുരങ്കങ്ങളിൽ ഒളിച്ചിരുന്ന ഭീകരർ അപ്രതീക്ഷിത ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ചാവേറുകളെ ഉപയോഗപ്പെടുത്തിയായിരുന്നു ഐഎസിന്റെ തിരിച്ചടി. ഒപ്പം റോക്കറ്റ് ആക്രമണങ്ങളും ശക്തമാക്കി. പിന്തിരിഞ്ഞോടിയെന്നു കബളിപ്പിക്കുകയും പിന്നീട് സൈന്യത്തെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഐഎസ് പ്രയോഗിച്ചത്. സൈന്യത്തിന്റെ ഭാഗത്തു വൻ നാശമാണുണ്ടായിരിക്കുന്നത്. നിലവിൽ അൽബു കമലിന്റെ സമീപത്തുള്ള നഗരം കേന്ദ്രീകരിച്ച് കരയുദ്ധം ശക്തമാക്കുകയാണു സൈന്യം. റഷ്യ വ്യോമാക്രമണവും ശക്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അൽബു കമലിൽ നിന്ന് ഐഎസിനെ തുരത്തിയെന്നും ഒട്ടേറെ ഭീകരർ കീഴടങ്ങിയെന്നും സിറിയൻ സൈന്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്നു വർഷത്തോളം ഈ നഗരം ഐഎസിന്റെ പിടിയിലായിരുന്നു. അതേസമയം, അൽബു കമലിൽ റഷ്യ വ്യോമാക്രമണം തുടരുകയാണ്. ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ 50 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.

ഇവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നും സിറിയൻ ഒബ്സര്‍വേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറയുന്നു. 20 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി റഷ്യ വ്യോമാക്രമണം തുടരുകയാണ്. പോരാട്ടം കനത്ത അൽബു കമലിൽ നിന്നു രക്ഷപ്പെട്ടോടുന്നവർക്കു നേരെയാണ് റഷ്യയുടെ ആക്രമണം. ഏതുവിധേനയും മേഖലയിൽ വിജയം ഉറപ്പാക്കാൻ പോരാടുന്ന റഷ്യ മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണെന്ന പരാതി ശക്തമായിട്ടുണ്ട്. ഐഎസ് അൽബു കമാൽ തിരിച്ചു പിടിച്ചതിനെത്തുടർന്നാണ് അക്രമണം ഇപ്പോൾ ശക്തമാക്കിയിട്ടുള്ളത്.

അതേസമയം, ഒക്ടോബറിൽ ഐഎസിൽ നിന്നു പിടിച്ചെടുത്ത ഇറാഖി നഗരം ഹവിജയിൽ നാനൂറിലേറെ പേരുടെ മൃതദേഹം കണ്ടെത്തി. സാധാരണക്കാരെയും സൈനികരെയുമാണ് ഐഎസ് കൂട്ടക്കൊല നടത്തിയത്. ഹവിജയ്ക്കടുത്തുള്ള താത്കാലിക ‘ശ്മശാന’ത്തിലേക്ക് ഇടയ്ക്കിടെ ബന്ദികളുമായി ഐഎസ് ഭീകരർ എത്തിയിരുന്നതായി പ്രദേശവാസികളിലൊരാൾ പറഞ്ഞു. ഇവരെ വെടിവച്ചോ ജീവനോടെ തീ കൊളുത്തിയോ ആയിരുന്നു കൊലപ്പെടുത്തിയത്.

പ്രദേശത്ത് തലയോട്ടികളും അസ്ഥികളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. യുഎസ് പിന്തുണയോടെ ഇറാഖി സൈന്യം ഐഎസിനെ മിക്കവാറും എല്ലായിടത്തു നിന്നും തുരത്തിക്കഴിഞ്ഞു. നിലവിൽ സിറിയൻ അതിർത്തിയോടു ചേർന്നാണു പോരാട്ടം നടക്കുന്നത്. അവിടെ ഏതാനും ഗ്രാമങ്ങൾ ഇപ്പോഴും ഐഎസ് അധീനതയിലാണ്.