പ്രണയനൈരാശ്യം: യുവതിയെയും കുടുംബത്തെയും ജീവനോടെ തീകൊളുത്തി, യുവതി മരിച്ചു

ചെന്നൈ∙ പ്രണയനൈരാശ്യത്തെ തുടർന്ന് ഇരുപത്തിയൊന്നുകാരിയായ എൻജിനീയറെയും കുടുംബത്തെയും യുവാവു ജീവനോടെ തീകൊളുത്തി. പെൺകുട്ടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ അമ്മയെയും സഹോദരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെന്നൈയിലെ ആടംബക്കത്ത് തിങ്കളാഴ്ച രാത്രിയാണു സംഭവം. കഴിഞ്ഞ ഒരുമാസത്തോളമായി ഇയാൾ പെൺകുട്ടിക്കു പുറകെയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് ഇന്ത്യയ്ക്കു പുറത്തു ജോലി ചെയ്യുകയാണ്.

തിങ്കളാഴ്ച രാത്രി ഇന്ദുജയെ കാണുന്നതിനായിട്ടാണ് ആകാശ് വീട്ടിലെത്തിയത്. കുടുംബം ആദ്യം വാതിൽ തുറന്നിരുന്നില്ല. എന്നാൽ സംസാരിച്ചാൽ മാത്രം മതിയെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് അവർ വാതിൽ തുറക്കുകയായിരുന്നു. ഉടൻതന്നെ ആകാശ് പെട്രോൾ ഇന്ദുജയുടെ ശരീരത്തിലേക്ക് ഒഴിച്ചു തീകൊളുത്തുകയായിരുന്നു. ഇന്ദുജയുടെ സമീപം നിന്നിരുന്ന അമ്മയ്ക്കും സഹോദരിക്കും ഗുരുതരമായ പൊള്ളലേറ്റു. അമ്മയ്ക്ക് 49% പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിൽസയിലാണ്.

ആകാശ് ഒരുമാസമായി തന്റെ അനന്തരവളുടെ പുറകെയായിരുന്നുവെന്ന് ഇന്ദുജയുടെ പിതൃസഹോദരൻ പറഞ്ഞു. എന്റെ സഹോദരൻ ഇന്ത്യയ്ക്കു വെളിയിൽ ജോലി ചെയ്യുകയാണെന്ന് അറിഞ്ഞുകൊണ്ടാണ് അയാൾ വീട്ടിലെത്തിയത്. ആദ്യം വാതിൽ തുറന്നില്ലെങ്കിലും സമ്മർദം ശക്തമായതോടെ വാതിൽ തുറക്കുകയായിരുന്നു. വാതിൽ തുറന്നയുടൻ തന്നെ ആകാശ് ഇന്ദുജയ്ക്കെതിരെ പെട്രോൾ ഒഴിക്കുകയും തീകൊളുത്തുകയും ചെയ്തു – പിതൃസഹോദരൻ വ്യക്തമാക്കി. സംഭവശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട ആകാശിനെ പിന്നീടു പൊലീസ് അറസ്റ്റു ചെയ്തു.