കൊച്ചിയിൽ ക്വട്ടേഷൻ കൊലവിളി; മകനെ കൊല്ലുമെന്ന് വ്യവസായിക്കു ഭീഷണി

കൊച്ചി∙ ക്വട്ടേഷനെടുത്ത് കൊലവിളിയുമായി ഗുണ്ടാസംഘങ്ങൾ കൊച്ചിയിൽ വീണ്ടും സജീവം. തലസ്ഥാനത്തു നിന്നുള്ള ഗുണ്ടാസംഘമാണ്, പണം നൽകിയില്ലെങ്കിൽ മകനെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയുമായി കൊച്ചിയിലെ വ്യവസായിയെ വിളിച്ചത്. 45 ലക്ഷം രൂപ വേണമെന്നാണ് ആവശ്യം. 15 ദിവസം സമയവും അനുവദിച്ചുകൊണ്ടുള്ള ഭീഷണി ശബ്ദരേഖ മനോരമ ന്യൂസ് പുറത്തുവിട്ടു.

തിരുവനന്തപുരത്തെ ഗുണ്ടാനേതാവ് കരാട്ടെ ജോണിയാണ് ഭീഷണി മുഴക്കിയത്. കൊച്ചിയിലെ വ്യവസായിയോട് 45 ലക്ഷം രൂപ ചോദിക്കുന്ന ജോണി, പണം കിട്ടിയില്ലെങ്കിൽ വിദ്യാർഥിയായ മകനെ കൊല്ലുമെന്ന് മുന്നറിയിപ്പു നൽകുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. രണ്ടുപേർ തമ്മിലുള്ള ബിസിനസ് തർക്കത്തിൽ ഇടപെട്ടാണ് ജോണിയുടെ വെല്ലുവിളി.

തിരുവനന്തപുരത്തു പൊലീസുകാരനെ കുത്തിയതടക്കം പല കേസിലും മുൻപ് അറസ്റ്റിലായ ക്രിമിനലാണു കരാട്ടെ ജോണി. ഗുരുതരമായ ഭീഷണിയെക്കുറിച്ച് വിശദമായ പരാതി ഡിജിപിക്ക് അയച്ച് ഒരാഴ്ചയായിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.