Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരു തടാകങ്ങൾ മലിനം; കുടിക്കാനോ കുളിക്കാനോ പറ്റില്ലെന്ന് പഠനം

bengaluru-lake

ബെംഗളൂരു∙ ബെഗളൂരുവിലെ തടാകങ്ങളിലെ വെള്ളം കുടിക്കാനോ കുളിക്കാനോ യോജിച്ചതല്ലെന്ന കണ്ടെത്തലുമായി പഠനം. നിയമനിർമാണ സമിതിയാണു നിർണായകമായ പഠനറിപ്പോർട്ട് പുറത്തുവിട്ടത്. തടാകങ്ങളുടെ അഞ്ചിലൊന്നു ഭാഗവും കയ്യേറിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. തടാകങ്ങളെ സംബന്ധിച്ചുയർന്ന പ്രശ്നങ്ങളെല്ലാം ഓരോന്നായി പരിശോധിച്ചാണു സ്പീക്കർ കെ.ബി. കൊളിവഡ് അധ്യക്ഷനായ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. രണ്ടുവർഷം കൊണ്ട് തയാറാക്കിയ 247 പേജുള്ള റിപ്പോർട്ടാണു ചൊവ്വാഴ്ച സമർപ്പിച്ചത്.

57,932 ഏക്കർ തടാകപ്രദേശത്ത് 10,786 ഏക്കറോളം കയ്യേറ്റം ചെയ്തിരിക്കുകയാണ്. 11,000 പേരാണ് ഈ കയ്യേറ്റത്തിനു പിന്നിൽ. കുളങ്ങളുടെ 1,256 ഏക്കറും കയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 8,119 ഏക്കറാണ് ഇതിന്റെ വൃഷ്ടിപ്രദേശം. കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും വിട്ടുവീഴ്ച ചെയ്യരുതെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെ തന്നെ ബെംഗളൂരു ഡവലപ്മെന്റ് അതോറിറ്റി (ബിഡിഎ) ആണു കയ്യേറ്റക്കാരിൽ പ്രമുഖർ. കെട്ടിടം പണിയുന്നതിനായി 41 തടാകപ്രദേശങ്ങളാണ് അവർ നികത്തിയത്. രാത്രി വീടില്ലാതെ കഴിയുന്നതിന് അവസരമൊരുക്കുന്ന തരത്തിൽ ആരെയും പുറത്താക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു.

താടകക്കരയിൽ യാതൊരു വിധത്തിലുമുള്ള പരസ്യങ്ങൾ വയ്ക്കാൻ അനുവദിക്കില്ല. നിലവിലുള്ള അത്തരം പരസ്യങ്ങൾ ഉടൻതന്നെ മാറ്റണമെന്നും അവർക്കെതിരെ സഹതാപം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും സമിതി പറഞ്ഞു. തടാകങ്ങൾ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കണം. വർഷങ്ങളായി തടാകം കയ്യേറി കഴിയുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും സമിതി വ്യക്തമാക്കുന്നു.